ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ വില കുറക്കാൻ സൗദി; ഇന്ത്യക്കാർക്ക് ആശക്ക് വകയുണ്ടാകുമോ

1 min read
SHARE

ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ വില സൗദി അറേബ്യ കുറയ്ക്കാനൊരുങ്ങുതായി റിപ്പോർട്ടുകൾ. ഏഷ്യയിലെ എണ്ണ ഉപഭോഗം കുറഞ്ഞതാണ് വില കുറയ്ക്കാനുള്ള കാരണം. അടുത്ത മാസം മുതൽ വിതരണം ചെയ്യുന്ന ക്രൂഡ് ഓയിൽവില നാല് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദി ഗവൺമെന്‍റിന്‍റെ കീ‍ഴിലുള്ള എണ്ണ ഉൽപ്പാദകരായ സൗദി അരാംകോ വടക്ക്-പടിഞ്ഞാറൻ യൂറോപ്പിലും മെഡിറ്ററേനിയനിലും വില കുറച്ചെങ്കിലും വടക്കേ അമേരിക്കയിലേക്കുള്ള എണ്ണ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ബാരലിന് 0.70 ഡോളറിനും 0.90 ഡോളറിനും ഇടയിലുള്ള വെട്ടിക്കുറവാണ് വിലയില്‍ പ്രതീക്ഷിക്കുന്നത്.

ബാരലിന് 71.93 ഡോളറാണ് നിലവില്‍ ബ്രെന്‍റ് ക്രൂഡിന്‍റെ വില. ഇന്ത്യയടക്കം സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഏഷ്യൻ രാജ്യങ്ങള്‍ക്ക് വില കുറയ്ക്കാനുള്ള തീരുമാനം ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഏഷ്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയയ്ക്കുന്നതും സൗദിയാണ്. അസംസ്കൃത എണ്ണയ്ക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ഡിമാന്‍റ് രേഖപ്പെടുത്തുന്നത് കണക്കിലെടുത്താണ് സൗദിയുടെ വില കുറക്കാനുള്ള നീക്കം.വര്‍ഷത്തിലെ 11 മാസങ്ങളില്‍ ഏഷ്യയിലേക്കുള്ള എണ്ണ ഇറക്കുമതി പ്രതിദിനം ശരാശരി 26.58 ദശലക്ഷം ബാരലുകളാണെന്നാണ് കണക്ക്. ഒരു വര്‍ഷം മുമ്പുള്ള ഇറക്കുമതിയേക്കാള്‍ പ്രതിദിനം 310,000 ബാരല്‍ കുറവാണ് ഇത്. കോവിഡ് കാരണമുള്ള ലോക്ക്ഡൗണുകള്‍ എടുത്തുകളഞ്ഞതിനുശേഷം എണ്ണ ഇറക്കുമതിക്ക് ഡിമാന്‍ഡ് കുതിച്ചുയര്‍ന്നിരുന്നു. ഇതിന് ശേഷം ഡിമാന്‍ഡ് കുറയുന്നത് സ്വാഭാവികമാണെന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്. ചൈനയുടെ നവംബറിലെ ഏഷ്യന്‍ എണ്ണ ഇറക്കുമതി പ്രതിദിനം ശരാശരി 27.05 ദശലക്ഷം ബാരല്‍ ആണ്. ലോകത്ത് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ചൈനയുടെ നിര്‍മാണ മേഖലയും റിയല്‍ എസ്റ്റേറ്റ് മേഖലയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ രണ്ട് മേഖലയുടെയും ഇന്ധന ഉപഭോഗത്തിലും ഈ തകര്‍ച്ച പ്രതിഫലിക്കുന്നുണ്ട്.