ലെെംഗികാതിക്രമം; നടൻ ജയസൂര്യക്കെതിരായ കേസ് തൊടുപുഴ പൊലീസിന് കൈമാറി

1 min read
SHARE

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ രണ്ടാമത്തെ കേസ് തൊടുപുഴ പൊലീസിന് കൈമാറി. തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരുന്നത്. കരമന പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജയസൂര്യക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസ് ആണിത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ആദ്യത്തെ കേസ് എടുത്തത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354എ, 509എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്. ജയസൂര്യ അടക്കം ഏഴുപേര്‍ക്കെതിരെയായിരുന്നു നടി പരാതി നല്‍കിയത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം ലൈംഗികാരോപണ കേസ് നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ കേസ് ഇന്ന് നടന്ന സിപിഐഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തില്ല. എന്നാല്‍ നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗം വിഷയം പരിഗണിക്കും. കൊല്ലം ജില്ലയില്‍ നിന്നുള്ള നേതാക്കളുടെ കൂടി അഭിപ്രായം കൂടി കേട്ട ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ. രാജി ആവശ്യം സിപിഐഎം അംഗീകരിച്ചേക്കില്ല. രാജി വച്ചേ മതിയാവൂ എന്ന നിലപാട് സിപിഐയും പുലര്‍ത്തുന്നില്ല. നേരത്തെ മുകേഷ് തനിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോപണം ഉന്നയിച്ച നടിയുമായി നടത്തിയ വാട്സ്ആപ്പ് സന്ദേശങ്ങളഴടക്കം മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുകേഷിന്റെ അറസ്റ്റ് സെപ്റ്റംബര്‍ മൂന്ന് വരെ തടഞ്ഞിരുന്നു. മൂന്നാം തിയതി ഹര്‍ജി വീണ്ടും പരിഗണിക്കും.