ഷീല സണ്ണിയെ കുടുക്കി വ്യാജ ലഹരിക്കേസ് ഗൂഢാലോചന; പ്രതി എംഎന്‍ നാരായണദാസിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
1 min read
ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ ഗൂഡാലോചനക്കേസിലെ മുഖ്യ പ്രതി എംഎന്‍ നാരായണദാസിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സര്‍ക്കാരിന്‍റെ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നടപടി.
നാരായണദാസിനെ കസ്റ്റഡിയില്‍ വിടേണ്ടെന്ന തൃശൂര്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍പ്പെടുത്തിയ ഗൂഡാലോചനക്കേസിലെ അന്വേഷണം മുന്നോട്ടുപോകാന്‍ രണ്ട് പ്രതികളെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും തൃശൂര്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ പിഴവുകളുണ്ടെന്നുമുള്ള പൊലീസ് വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. നാരായണദാസിനെ പൊലീസ് കസ്റ്റഡിയില്‍ വിടേണ്ടെന്ന തൃശൂര്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ക്രിമിനല്‍ നടപടിക്രമം അനുശാസിക്കുന്ന 60 ദിവസത്തെ സമയ പരിധി പൂര്‍ത്തിയായതിനാല്‍ പൊലീസ് കസ്റ്റഡി അനുവദിക്കാനാവില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ വിധി. ഇക്കാര്യം അന്വേഷണ ഘട്ടത്തിലുള്ള കേസില്‍ കര്‍ശനമായി പാലിക്കാനാവില്ലെന്ന പൊലീസിന്‍റെ വാദവും കോടതി അംഗീകരിച്ചു. രണ്ടാംപ്രതി ലിവിയ ജോസിനൊപ്പം എന്‍എം നാരായണ ദാസിനെ ഒരുമിച്ച് ചോദ്യം ചെയ്യാനും പൊലീസിന് ഹൈക്കോടതി അനുമതി നല്‍കി.
പ്രതി നാരായണദാസിനെ ഹാജരാക്കാനും പൊലീസ് കസ്റ്റഡിയിലേക്ക് കൈമാറാനുമായി കോടതി പ്രൊഡക്ഷന്‍ വാറണ്ടും പുറപ്പെടുവിച്ചു. മുഖ്യപ്രതി നാരായണദാസിനെ കഴിഞ്ഞ ഏപ്രിലില്‍ ബംഗലുരുവില്‍ നിന്നായിരുന്നു പൊലീസ് പിടികൂടിയത്. മാസങ്ങള്‍ക്കു ശേഷം ജൂണ്‍ 13നാണ് കൂട്ടുപ്രതി ലിവിയ ജോസിനെ വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ ഉടന്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
തുടര്‍ന്നാണ് നാരയണദാസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് തൃശ്ശൂര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ പൊലീസ് നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഭാഗം വാദം അംഗീകരിച്ച് തൃശൂർ സെഷന്‍സ് കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തളളുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണ സംഘത്തിനുവേണ്ടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
