ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ അച്ഛനെ കൊന്ന മകൻ അറസ്റ്റില്‍.
1 min read

മൈസൂരു: ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ അച്ഛനെ കൊന്ന മകൻ അറസ്റ്റില്‍. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പയെ (60) കൊലപ്പെടുത്തിയ മകൻ പാണ്ഡുവിനെ (27) പോലീസ് ശനിയാഴ്ച അറസ്റ്റുചെയ്തു.
അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡിസംബർ 26-ന് അച്ഛൻ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പോലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിച്ചു.
പോലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മൃതദേഹം ആശുപത്രിയിലേക്കുമാറ്റി. പോസ്റ്റ്മോർട്ടത്തില്‍ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പുറകില്‍നിന്ന് തലയ്ക്കേറ്റ അടിയാണ് മരണകാരണം. തുടർന്നുള്ള പോലീസിന്റെ ചോദ്യംചെയ്യലില്‍ പാണ്ഡു കുറ്റം സമ്മതിച്ചു. ഡിസംബർ 25-ന് അണ്ണപ്പയെ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞമാസമാണ് പാണ്ഡു അച്ഛൻറെ പേരില്‍ 15 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസിയെടുത്തത്. അപകടമരണം സംഭവിച്ചാല്‍ ഇരട്ടി നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു.
