ലീവെടുത്ത് മൂന്നാറിലേക്ക് ജീവനക്കാരുടെ ഉല്ലാസയാത്ര; കോന്നി താലൂക്ക് ഓഫീസില്‍ ഗുരുതര കൃത്യവിലോപം

1 min read
SHARE

ലീവ് എടുത്തും ലീവ് എടുക്കാതെയും കോന്നി താലൂക്ക് ഓഫീസില്‍നിന്ന് ജീവനക്കാരുടെ കൂട്ട മുങ്ങല്‍. 20 ജീവനക്കാര്‍ ലീവ് എടുക്കാതെയും 19 ജീവനക്കാര്‍ ലീവിന് അപേക്ഷ നല്‍കിയും ആണ് കോന്നി താലൂക്ക് ഓഫീസില്‍നിന്ന് മൂന്നാറിലേക്ക് ടൂറിന് പോയത്.വാര്‍ത്തയെ തുടര്‍ന്ന് കോന്നി എംഎല്‍എയെത്തി ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ജീവനക്കാരുടെ തട്ടിപ്പ് പ്രതീക്ഷിച്ചതിലും അപ്പുറമാണ് എന്ന് കണ്ടെത്തിയത്.കോന്നി താലൂക്ക് ഓഫീസില്‍ രാവിലെ ഒഴിഞ്ഞുകിടക്കുന്ന കേസരകളാണ്. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് മൂന്നാറിലേക്ക് ടൂര്‍ പോയതാണ് സംഭവം. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടതോടെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് ആളുകളെ ധൃതിപിടിച്ച് കസേരകളില്‍ കൊണ്ടുവന്ന് ഇരുത്തി.വിവിധ ആവശ്യങ്ങള്‍ക്ക് മലയോരമേഖലകളില്‍ നിന്ന് ആളുകള്‍ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോള്‍ ആയിരുന്നു ജീവനക്കാരുടെ ഈ വിനോദയാത്രയ്ക്ക് പോക്ക്. കാത്തിരുന്ന ആളുകള്‍ കാര്യം നടക്കാതിരുന്നതോടെ ഓഫീസില്‍ നിന്ന് മടങ്ങുകയും ചെയ്തു. കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ സ്ഥലത്തെത്തി ഓഫീസിലെ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥരുടെ തട്ടിപ്പ് പ്രതീക്ഷിച്ചതും അപ്പുറമാണ് കണ്ടെത്തി. 19 ജീവനക്കാരാണ് അനധികൃതമായി ഇന്ന് ജോലിക്ക് ഹാജരാകാതിരുന്നത്. 20 പേര്‍ മൂന്നാറിലേക്ക് വിനോദയാത്രയ്ക്കും പോയി. . എംഎല്‍എയുടെ പല ചോദ്യങ്ങള്‍ക്കും മറുപടിയില്ലാതെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇരുന്നു വിയര്‍ത്തു. ഓഫീസ് രജിസ്റ്ററില്‍ നടന്ന തിരുമറിയും എംഎല്‍എ കയ്യോടെ പിടികൂടി. അവധിക്കായി നല്‍കിയ അപേക്ഷകളില്‍ പോലും ഒരേ കയ്യക്ഷരം ആയിരുന്നുവെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ ടൂര്‍ പോയതിനെ തുടര്‍ന്ന് സാധാരണക്കാര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗവും ഇന്ന് മാറ്റിവെച്ചു. ജീവനക്കാരുടെ ധിക്കാരപരമായ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന് കോന്നി എംഎല്‍എ പറഞ്ഞു