മൂന്നാറിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ പ്രത്യേക ദൗത്യവുമായി വനം വകുപ്പ്

1 min read
SHARE

ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ പ്രത്യേക ദൗത്യവുമായി വനം വകുപ്പ്. മൂന്നാർ മേഖലയിൽ സ്ഥിരമായി എത്തുന്ന കാട്ടാനകളെ കൂടാതെ കൂടുതൽ കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നടപടി.

പെട്ടിമുടി ആർ ആർ ടി സംഘം ഉൾപ്പെടെ 20 പേർ അടങ്ങുന്നതാണ് ദൗത്യസംഘം. വനത്തിനുള്ളിൽ നിന്നും ജനവാസ മേഖലയിലേക്ക് നീങ്ങുന്ന കാട്ടാനകളെ ഡ്രോണിന്റെ സഹായത്തോടെ നിരീക്ഷണം നടത്തിയതിനുശേഷം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിനു മുമ്പ് കാട്ടിലേക്ക് തുരത്തുന്നതിനാണ് വനംവകുപ്പിന്റെ നീക്കം.

പെട്ടിമുടി ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതച്ച ആറോളം കാട്ടാനകളെയാണ് ഇപ്പോൾ കാട്ടിലേക്ക് തുരത്താൻ ശ്രമം തുടരുന്നത്. ആനമുടി ദേശീയ ഉദ്യാനത്തിലേക്ക് കാട്ടാനകളെ കയറ്റി വിടാനാണ് വനംവകുപ്പ് പരിശ്രമിക്കുന്നത്.

അതേസമയം, കണ്ണൂർ കുടിയാന്മല വലിയരീക്കാമലയിൽ പുലി ഇറങ്ങിയതായി സംശയം. മൂന്ന് ആടുകളെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. ഹോളിക്രോസ് സ്കൂളിന് സമീപത്താണ് സംഭവം.

ചോലങ്കിരി വിനോയിയുടെ വീട്ടിലെ ആടുകളെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ജനവാസ മേഖല കൂടിയാണ് ഈ പ്രദേശം വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുന്നു.