നിപ ഭീതി: രോഗങ്ങളുടെ പ്രതിസന്ധികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കണമെന്ന് വീണാ ജോർജ്

സംസ്ഥാനത്ത് നിപ ഭീതി പടർന്നുപിടിച്ച സാഹചര്യത്തിൽ ഫേസ്ബുക് പോസ്റ്റുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കേണ്ടത് അനിവാര്യമാണെന്ന് വീണാ ജോർജ് പറഞ്ഞു. അതിന് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷസമീപനമെന്നും വീണ കൂട്ടിച്ചേർത്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ നടത്തിയ പ്രസംഗം ഇന്ന് പലരും അയച്ചു തന്നെന്നും അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ലെന്നും വീണാ ജോർജ് പറഞ്ഞു. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെയെന്നും വീണ ചൂണ്ടിക്കാണിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ RTPCR പരിശോധനയിലാണ് നിപരോഗം സ്ഥിരീകരിച്ചത്. രോഗിക്ക് കൃത്യമായ ചികിത്സ നൽകുന്നതിനൊപ്പം രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനും രോഗപ്രതിരോധത്തിനും നടപടികൾ സ്വീകരിക്കണമെന്നും വീണ പറഞ്ഞു. അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ചികിത്സ പ്രോട്ടോക്കോളും രോഗപ്രതിരോധ ഗൈഡ്‌ലൈനും കേരളത്തിനുണ്ട്. NIV പൂനെയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിനു മുൻപ് തന്നെ നമ്മുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും വീണ ചൂണ്ടിക്കാണിച്ചു.
ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണ്ടേണ്ടതുണ്ട്. ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകൾ കേരളത്തിൽ ഉണ്ടാകുന്നതെന്നും വീണാ ജോർജ് ആശങ്ക പ്രകടിപ്പിച്ചു. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, മറ്റു രോഗങ്ങളുള്ളവർ എന്നിവരിൽ ഷിഗെല്ല ഗുരുതരമാകും. രോഗത്തിന്റെ സാമൂഹിക വ്യാപനം കൂടുതൽ ഉണ്ടാകാതിരിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും വീണ പറഞ്ഞു. പകർച്ചവ്യാധികൾക്കെതിരെ നമുക്ക് പ്രതിരോധം തീർക്കാമെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

