സിനിമാ പെരുമാറ്റ ചട്ടവുമായി ഡബ്ല്യുസിസി; നിര്‍ദ്ദേശങ്ങളടങ്ങുന്ന പുതിയ പരമ്പരയ്ക്ക് തുടക്കം

1 min read
SHARE

ഡബ്ല്യുസിസിയുടെ സിനിമ ‘കോഡ് ഓഫ് കണ്ടക്ട്’ പരമ്പരയ്ക്ക് തുടക്കം. സിനിമ രംഗത്തെ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമെന്നും പഠനങ്ങള്‍ എല്ലാം ഇത് തന്നെ ആവര്‍ത്തിക്കുന്നുവെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. പരിഹാരത്തിന്റെ പക്ഷത്ത് നിന്നും പ്രശ്‌നങ്ങളെ അഭിമുഖീക്കരിക്കണമെന്നും സിനിമയിലെ ലൈംഗിക അതിക്രമം, ലഹരി ഉപയോഗം എന്നിവ കര്‍ശനമായി തടയണമെന്നും ഇത്തരക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ ഔദ്യോഗിക പരിഹാര സമിതി വേണമെന്നും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മ്മിക്കുന്നതിന്, പുതിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പരമ്പര. ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ ഡബ്ല്യൂസിസി നടത്തിയ പഠനമാണ് പരമ്പരയ്ക്ക് ആധാരം. പ്രതിദിനം ഓരോ നിര്‍ദ്ദേശങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ:

പരിഹാരത്തിന്റെ പക്ഷത്ത് നിന്ന് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാം: ‘എന്തു പ്രശ്‌നം, ഒരു പ്രശ്‌നവുമില്ല’ – ഇത്തരം നിഷേധങ്ങള്‍ പൊതുബോധത്തെ മാത്രമല്ലസിനിമയില്‍ പണിയെടുക്കുന്നവരുടെ അനുഭവത്തെയും അപഹസിക്കലാണ്. ഇവിടെ നടന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും (സര്‍ക്കാര്‍ നിയോഗിച്ച പഠനം), ഷിഫ്റ്റ് ഫോക്കസ്സും (ദക്ഷിണേന്ത്യയിലെ സിനിമാ വ്യവസായങ്ങളെക്കുറിച്ചുള്ള പഠനം), അടൂര്‍ കമ്മറ്റി റിപ്പോര്‍ട്ടും (സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പഠനം) ചലച്ചിത്ര വ്യവസായ രംഗത്തെ ‘പ്രശ്‌നം’ അതീവഗുരുതരമെന്ന് വ്യക്തമാക്കുന്നു. നമ്മുടെ മുന്‍ഗാമികളുടെയും ഇപ്പോള്‍ പണിയെടുക്കുന്നവരുടെയും അനുഭവങ്ങളും അതിന്റെ സാക്ഷ്യങ്ങളാണ്. THE ZERO TOLERANCE POLICY: ലൈംഗിക പീഡനം പാടില്ല (2013ലെ പോഷ് നിയമം അനുശാസിക്കും വിധം). ലിംഗവിവേചനമോ പക്ഷപാതമോ ലൈംഗികാതിക്രമമോ പാടില്ല. വര്‍ഗ്ഗ ജാതി മത വംശ വിവേചനം പാടില്ല. ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിപ്പെട്ട് തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടില്ല. ഏജന്റുമാര്‍ അനധികൃത കമ്മീഷന്‍ കൈപ്പറ്റാന്‍ പാടില്ല. തൊഴിലിടത്ത് ആര്‍ക്കുമെതിരെയും ഭീഷണി, തെറിവാക്കുകള്‍, ബലപ്രയോഗം, അക്രമം, അപ്രഖ്യാപിത വിലക്ക്, നിയമപരമല്ലാത്ത തൊഴില്‍ തടസ്സപ്പെടുത്തല്‍ എന്നിവ പാടില്ല. + ലംഘനമുണ്ടായാല്‍ പരാതിപ്പെടാന്‍ ഔദ്യോഗിക പരിഹാര സമിതി.