അടൂരില്‍ വാടകവീടിനോട് ചേര്‍ന്ന് 140 നായകളെ കെട്ടിടത്തില്‍ കുത്തിനിറച്ച് വളര്‍ത്തുന്നു; നാട്ടുകാര്‍ പൊറുതിമുട്ടി; ഒഴിയാന്‍ പറഞ്ഞപ്പോള്‍ ഭീഷണി മുഴക്കി വീട്ടുകാര്‍

SHARE

കൊച്ചിക്ക് സമാനമായി അടൂര്‍ അന്തിച്ചിറയിലും നായവളര്‍ത്തല്‍ കേന്ദ്രം. വാടക വീട്ടില്‍ 140 നായകളെയാണ് അനധികൃതമായി വളര്‍ത്തുന്നത്. നായകളെ കുത്തിനിറച്ച് വളര്‍ത്തുന്ന ഈ കേന്ദ്രത്തില്‍ നിന്നുള്ള ദുര്‍ഗന്ധവും രാത്രികാലത്ത് പട്ടികളുടെ കുരയും കൊണ്ട് പൊറുതിമുട്ടിയെന്ന് അയല്‍ക്കാര്‍ പറഞ്ഞു. വീടൊഴിയണമെന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും ആവശ്യപ്പെട്ടെങ്കിലും തങ്ങളെ ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നായകളെ വിഷം കൊടുത്ത് കൊലപ്പെടുത്തി തങ്ങളും ജീവനൊടുക്കുമെന്ന് വീട്ടുകാര്‍ ഭീഷണിപ്പെടുത്തി. കോഴഞ്ചേരി സ്വദേശിയായ സന്ധ്യയും മകനുമാണ് വാടകവീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നായകളെ കുത്തിനിറച്ച് വളര്‍ത്തുന്നത്.

 

മുന്‍പ് പഞ്ചായത്ത് അധികൃതര്‍ ഇവരോട് വീട് മാറാന്‍ ആവശ്യപ്പെട്ട ഘട്ടത്തില്‍ മാര്‍ച്ച് ഒന്നിന് ഒഴിയാമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. ഈ തിയതി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇവര്‍ പട്ടികളെ മാറ്റാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് നാട്ടുകാര്‍ ഈ വീട്ടില്‍ വീണ്ടുമെത്തി പ്രശ്‌നമുണ്ടാക്കിയത്. നായകള്‍ക്ക് കൃത്യമായി ഇവര്‍ മരുന്നോ ഭക്ഷണമോ കൊടുക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ തങ്ങള്‍ കഴിച്ചില്ലെങ്കിലും നായകള്‍ക്ക് കൃത്യമായി ഭക്ഷണം കൊടുക്കാറുണ്ടെന്ന് വീട്ടുകാര്‍ പ്രതികരിച്ചു.