September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 4, 2026

ലയൺസ് ജംഗിൾ പാർക്കിലെ വെള്ളച്ചാലിൽ വീണ് 5 വയസ്സുകാരൻ മരിച്ച സംഭവം:പാർക്ക് ഉടമകളെയും അധ്യാപകരെയും പ്രതിചേർക്കും

SHARE

കിഴക്കമ്പലത്തെ പഴങ്ങനാടുള്ള ലയൺസ് ജംഗിൾ പാർക്കിലെ വെള്ളച്ചാലിൽ വീണ് അഞ്ചുവയസ്സുകാരൻ ആദം മരിച്ച സംഭവത്തിൽ പാർക്ക് ഉടമകളെയും ആറ് അധ്യാപകരെയും പ്രതിചേർക്കും. വർഗീസ് ഐസക്, ജോയ് വാച്ചേരിയിൽ വീട് എന്നിവരാണ് പാർക്കിൻ്റെ ഉടമകൾ. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ആറ് അധ്യാപകരെയും പ്രതിചേർക്കും. അനധികൃതമായാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നതെന്നും കണ്ടെത്തലുണ്ട്. പാർക്ക് ഉടമകൾക്കെതിരെ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരവും കേസ് എടുക്കും.പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ സ്‌കൂളിലെ വിദ്യാർഥിയായിരുന്ന ആദം, അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പമാണ് പഴങ്ങനാട്ടെ ‘ലയൺസ് ജംഗിൾ പാർക്കിൽ’ വിനോദയാത്രയ്ക്ക് എത്തിയത്. ഉച്ചഭക്ഷണ സമയത്ത് അധ്യാപകരുടെ ശ്രദ്ധയിൽ നിന്നും മാറിയ കുട്ടി വെള്ളച്ചാലിൽ വീഴുകയായിരുന്നു. ബോട്ട് സവാരിക്കായി നിർമ്മിച്ചതും പണി പൂർത്തിയാകാത്തതുമായ വെള്ളച്ചാലിലാണ് കുട്ടി വീണത്. ആവശ്യത്തിന് സുരക്ഷാ വേലികളോ മുന്നറിയിപ്പ് ബോർഡുകളോ വെള്ളച്ചാലിന് സമീപം ഉണ്ടായിരുന്നില്ല. വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടിൽ മുഹമ്മദ് നസീറിന്റെയും അമീറയുടെയും മകനാണ് മരിച്ച മുഹമ്മദ് ആദം.സംസാരവൈകല്യമുണ്ടായിരുന്ന ആദത്തിന്റെ ചികിത്സയ്ക്കായി കുടുംബം ആരിഫയുടെ കുടുംബത്തിന്റെ തമ്മനത്തുള്ള വീട്ടിൽ താമസിച്ച് വരികയായിരുന്നു. അധ്യാപകർക്കും സഹപാഠികളായ 25 വിദ്യാർത്ഥികൾക്കും ഒപ്പമായിരുന്നു ആദം പാർക്കിലെത്തിയത്. ഓടിപ്പോയ മറ്റൊരു കുട്ടിയുടെ പിന്നാലെ പോയപ്പോൾ ആദത്തെ മുറിയിൽ നിർത്തിയിരുന്നു എന്നും എന്നാൽ പിന്നീട് കാണാതാവുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് പാർക്കിന്റെ പിന്നിലുള്ളവെള്ളച്ചാലിൽ മുങ്ങിക്കിടക്കുന്ന നിലയിൽ ആദത്തെ കണ്ടെത്തുകയായിരുന്നു. എന്നാൽ ആദത്തിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.പാർക്ക് അധികൃതർ ലൈസൻസിന് അപേക്ഷിച്ചതാണെന്നും ലൈസൻസ് ആവശ്യമില്ലെന്ന് സെക്രട്ടറിയാണ് പറഞ്ഞതെന്ന ആരോപണവുമായി നേരത്തെ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി രംഗത്തെത്തിയിരുന്നു. എന്നാൽ പഞ്ചായത്ത് സെക്രട്ടറി ടി അജി ഈ ആരോപണം നിഷേധിച്ചിരുന്നു. ഓപ്പൺ ജിമ്മും വിശ്രമകേന്ദ്രവും തുടങ്ങുന്നതിനായാണ് ഉടമകൾ സമീപിച്ചതെന്നും ഇതിന് ലൈസൻസിന്റെ ആവശ്യമില്ല എന്നാണ് വിവരാവകാശത്തിന് മറുപടി നൽകിയതെന്നുമായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

You may have missed