അപകടത്തിനിടെ രണ്ടുവയസുകാരി എയർബാഗ് മുഖത്ത് അമർന്നു ശ്വാസംമുട്ടി മരിച്ചു

1 min read
SHARE

മലപ്പുറം: വാഹനാപകടത്തിനിടെ രണ്ടുവയസുകാരി എയർബാഗ് മുഖത്ത് അമർന്നു ശ്വാസംമുട്ടി മരിച്ചു. കോട്ടക്കൽ പടപ്പറമ്പില്‍ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയാണ് സംഭവം. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. എയര്‍ബാഗ് മുഖത്തമര്‍ന്നാണ് അമ്മയുടെ മടിയിലിരുന്ന ഇഫ ശ്വാസംമുട്ടി മരിച്ചത്. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നുമണിക്കാണ് അപകടം ഉണ്ടായത്. പടപ്പറമ്പ് പുളിവെട്ടിയില്‍ ഇഫയും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം ഇഫയുടെ മടിയിലിയിരുന്ന കുട്ടിയുടെ മുഖത്ത് എയര്‍ ബാഗ് അമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങുകയും ചെയ്തു. ഇതേത്തുടർന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ പിതാവ് നസീർ രണ്ടുദിവസം മുന്‍പാണ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. റൈഹാന്‍, അമീന്‍ എന്നിവർ മരിച്ച ഇഫയുടെ സഹോദരങ്ങളാണ്. കൊളത്തൂര്‍ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കബറടക്കം പറങ്കിമൂച്ചിക്കല്‍ മസ്ജിദ് കബറിസ്താനില്‍ നടക്കും.