മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ റെയ്ഡ്, സിപിഐഎമ്മിനെ ഭയപ്പെടുത്തുകയാണ് ലക്ഷ്യമെങ്കിൽ ഞങ്ങൾക്ക് പുല്ലാണ്’; എൻ.എൻ. കൃഷ്ണദാസ്

SHARE

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്. ഇഡി റെയ്ഡ് അങ്ങേയറ്റം നീചം. പിന്നിൽ ഗൂഡാലോചനയുണ്ട്.

കോൺഗ്രസും ബിജെപിയും തമ്മിലാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. സിപിഐഎമ്മിനെ തകർക്കുകയാണ് ലക്ഷ്യം. എന്നാൽ അത് നടക്കാൻ പോകുന്നില്ല.

ജനലക്ഷങ്ങൾ അണിനിരന്ന് നേരിടും. പിണറായി വിജയൻ സിപിഐഎം നേതാവായതുകൊണ്ടാണ് ഈ വേട്ടയാടൽ. പിണറായിയെയും സിപിഐഎമ്മിനെയും തകർക്കാൻ നിൽക്കണമെങ്കിൽ ജനങ്ങൾ തെരുവിൽ ഇറങ്ങി നേരിടും. സിപിഐഎമ്മിനെ ഭയപ്പെടുത്തുകയാണ് ലക്ഷ്യമെങ്കിൽ പുല്ലാണ് ഞങ്ങൾക്ക് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്റെ പിണറായിലെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപ്രതീക്ഷിത റെയ്ഡ് നടത്തുന്നതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി സിപിഐഎം പ്രതിഷേധം നടത്തുന്നു. റെയ്ഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ നൂറുകണക്കിന് സിപിഎം നേതാക്കളും പ്രവർത്തകരും പിണറായിലെ വീടിന് മുന്നിലേക്ക് പ്രതിഷേധവുമായി ഒഴുകിയെത്തി.

കേന്ദ്ര സർക്കാരിനെതിരെയും അന്വേഷണ ഏജൻസികൾക്കെതിരെയും വലിയ രീതിയിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ സുരക്ഷാ വലയം ഭേദിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് പൊലീസുമായി വലിയ തോതിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് മുതിർന്ന നേതാക്കൾ നേരിട്ടെത്തിയാണ് പ്രവർത്തകരെ പിടിച്ചുമാറ്റിയത്. നിലവിൽ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.