September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 10, 2026

ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി പൊലീസ്’; പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതാകുന്നു, പിന്നില്‍ അനധികൃത വി.ഐ.പികള്‍

SHARE

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതാകുന്നു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി പൊലീസ്. ശ്രീകോവിലിനുള്ളിലെ വജ്രാഭരണമായ ‘വൈര നാമ’ കാണാനില്ല. ഭക്തര്‍ നല്‍കിയ സ്വര്‍ണത്തില്‍ 78 ഗ്രാം നഷ്ടമായി. സ്വര്‍ണവിളക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ട് തിരികെ വന്നില്ല. ഡി.ജി.പി ആഭ്യന്തരവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി എസ്. ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. 2026 മെയ് 15നാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇന്റലിജൻസ് എഡിജിപി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

കാണാതാകലിന് പിന്നില്‍ അനധികൃത ‘വി.ഐ.പികള്‍”. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുതര സുരക്ഷാ ലംഘനമാണ് നടന്നത്. ചിലര്‍ സ്വാധീനം ഉപയോഗിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു. പൊലീസ് സുരക്ഷ അട്ടിമറിക്കുന്നവരുടെ പട്ടികയും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഭക്തർ വഴിപാടായി നൽകിയ ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും കഴിഞ്ഞ മാസങ്ങളിൽ കാണാതായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.

ചെമ്പകത്തുമൂട് പ്രവേശന കവാടത്തിലെ നിർബന്ധിത സുരക്ഷാ പരിശോധനകൾ ക്ഷേത്രത്തിലെ ചില ജീവനക്കാരും, സുരക്ഷാ ഉദ്യോഗസ്ഥരും, രാജകുടുംബവുമായി ബന്ധമുള്ളവരും നിരന്തരം മറികടക്കുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവർ പരിശോധനകളില്ലാതെയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്.

സുരക്ഷാ പരിശോധനകളില്ലാതെ ക്ഷേത്രത്തിൽ സ്ഥിരമായി കയറിയിറങ്ങുന്ന ചില വ്യക്തികളെ റിപ്പോർട്ടിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കാൻ പൊലീസ് സർക്കാരിനോട് ശിപാർശ ചെയ്തു. നിലവറകൾക്ക് പുറത്ത്, അതായത് ട്രഷററുടെ ഓഫീസിലോ വാഹന ഷെഡുകളിലോ നിലവിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടിയന്തരമായി ഒരു സെൻട്രലൈസ്ഡ് സ്ട്രോങ് റൂമിലേക്ക് മാറ്റേണ്ടതാണ്.

ഭക്തരിൽ നിന്ന് ലഭിക്കുന്ന സ്വർണവും മറ്റ് വിലപിടിപ്പുള്ള വഴിപാടുകളും കൃത്യമായി രേഖപ്പെടുത്തുകയും, കർശന പൊലീസ് നിരീക്ഷണമുള്ള പ്രത്യേക ലോക്കറുകളിൽ സൂക്ഷിക്കുകയും വേണം എന്ന് പൊലീസ് നിർദേശിക്കുന്നു. ഏറ്റവും പ്രധാനമായി, സുരക്ഷാ പരിശോധനകൾ മറികടക്കുന്നതിനോട് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും, വ്യക്തികളുടെ പദവിയോ ബന്ധങ്ങളോ നോക്കാതെ എല്ലാവരും നിർബന്ധിത സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകണമെന്നും റിപ്പോർട്ടിൽ കർശനമായി ആവശ്യപ്പെടുന്നു.