തോമസ് ചെറിയാന് നാടിന്റെ അന്ത്യാഞ്ജലി; മൃതദേഹം ഇലന്തൂർ പള്ളിയിൽ പൊതുദർശനത്തിന് വെച്ചു.

1 min read
SHARE

തിരുവനന്തപുരം: 56 വർഷം മുൻപ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ തോമസ് ചെറിയാന് നാടിന്റെ അന്ത്യാഞ്ജലി. ​ഗാർഡ് ഓഫ് ഓണർ നൽകി സംസ്ഥാന സർക്കാർ ആദരിച്ചു. മൃതദേഹം ജന്മാനാടായ ഇലന്തൂരിലെ പള്ളിയിൽ എത്തിച്ചിട്ടുണ്ട്. പള്ളിയിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. സംസ്‌കാര ശുഷ്രൂഷയ്ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. 3 മണിക്ക് പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ മൃതദേഹം സംസ്കരിക്കും.

1968ലെ വിമാനാപകടത്തിലാണ് തോമസ് ചെറിയാൻ കൊല്ലപ്പെടുന്നത്. ഫെബ്രുവരി ഏഴിനാണ് ലഡാക്കിൽ 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണ് അപകടമുണ്ടായത്. കാണാതായവരിൽ ആകെ കണ്ടെടുത്തത് 9 പേരുടെ മൃതദേഹമാണ്. തോമസ് ചെറിയാന് പുറമെ അഞ്ച് മലയാളികളെ കൂടി കണ്ടെത്താനുണ്ട്. മരിക്കുമ്പോൾ 22 വയസായിരുന്നു തോമസ് ചെറിയാന്. എട്ടും 12ഉം വയസായിരുന്നു ആ സമയത്ത് സഹോദരങ്ങൾക്ക്. തോമസ് ചെറിയാന് മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണുണ്ടായത്. ക്രാഫ്റ്റ്സ്മാനായി ലഡാക്കിലായിരുന്നു തോമസ് ചെറിയാന്റെ ആദ്യസേവനം.

വിമാനം തകർന്നുവീണ നാൾമുതൽ തുടരുന്ന അന്വേഷണങ്ങൾക്കൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് തോമസ് ചെറിയാൻ ഉൾപ്പെടെ നാലുപേരുടെ മൃതദേഹം കണ്ടെടുത്തത്. ലഡാക്കിലെ മഞ്ഞുപാളികൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

തോമസ് ചെറിയാന്റെ മൃതശരീരം കണ്ടെത്തിയെന്ന വിവരം ലഭിച്ചപ്പോൾ സമ്മിശ്ര അനുഭവമാണുണ്ടായതെന്ന് കുടുംബത്തിന്റെ പ്രതികരണം. അദ്ദേഹം പോയത് പോലും ഓർമയില്ലെന്നും കത്തുകൾ വരാറുണ്ടായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. 2003ൽ മരിച്ചുവെന്ന് പറഞ്ഞ് ഒരു കത്ത് വന്നു. വിമാനാപകടത്തിൽ കാണാതായെന്നാണ് അതുവരെ വന്ന വിവരമെന്നും സഹോദരങ്ങൾ പറഞ്ഞു.

weone kerala sm