കേരളം കൊവിഡ് വ്യാപനത്തിൽ വിറങ്ങലിച്ച സമയം; 60 കോടി ചെലവിട്ട് ആശുപത്രി ഒരുക്കിയ രത്തൻ ടാറ്റ

1 min read
SHARE

കേരളം രത്തൻ ടാറ്റയെ ഓർത്തെടുക്കുന്നത് കൊവിഡ് കാലത്ത് ടാറ്റ നൽകിയ സംഭാവനകളിലൂടെയാണ്.
രാജ്യത്തുതന്നെ കോവിഡ് രോഗികൾ ഏറ്റവും കൂടിയ ജില്ലയായി കാസർകോട് മാറിയപ്പോൾ 60 കോടി രൂപ ചെലവിട്ടാണ് ടാറ്റ കേരളത്തിനായി ആശുപത്രിയി ഒരുക്കിയത്.

കൊവിഡ് – 19 വ്യാപനത്തിൽ വിറങ്ങലിച്ചു നിന്ന സമയം. സംസ്ഥാനത്തിന്റെ അതിർത്തി ജില്ലയായ കാസർഗോഡ് രോഗികൾ പെരുകി. ഒപ്പം രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലയെന്ന ഖ്യാതിയും. ആവശ്യത്തിന് ആശുപത്രികൾ ഇല്ലാതെ ആരോഗ്യ മേഖല പകച്ചു നിന്നു. ഈ സമയം കേരളത്തിന്റെ രക്ഷകനാവുകയായിരുന്നു രത്തൻ ടാറ്റ.

ടാറ്റ സാമൂഹിക സുരക്ഷാ ഫണ്ടിൽനിന്നും 60 കോടി രൂപ ചെലവിട്ടാണ് രത്തൻ ടാറ്റ കോവിഡ് ആശുപത്രി കേരളത്തിന് സമ്മാനിച്ചത്. 5,000 കൊവിഡ് രോഗികളെ ആശുപത്രിയിൽ ചികിത്സിച്ചു. 197 ജീവനക്കാരെയാണ് ഇവിടെ നിയമിച്ചത്.

പൂർണ്ണമായും ശീതീകരിച്ച കണ്ടെയ്നറുകളിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് മുപ്പത് വർഷത്തേക്കാണ് കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രിക്കാനായതോടെ ടാറ്റ ആശുപത്രിയുടെ പ്രവർത്തനം നിലച്ചു. കണ്ടെയ്നറുകൾ നശിക്കാൻ തുടങ്ങിയതോടെ അവ പൂർണ്ണമായും പൊളിച്ചു നീക്കി. ജില്ലാ പഞ്ചായത്തിന് കീഴിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന പ്രഖ്യാപനം വന്നെങ്കിലും ഒരു കാലത്ത് താങ്ങായി മാറിയ ടാറ്റയെ വിസ്മരിക്കാൻ ജില്ലയ്ക്ക് കഴിയില്ല .