പാലക്കാട് മന്ത്രി കെബി ഗണേഷ്‍കുമാറിനുനേരെ മുൻ ജീവനക്കാരന്‍റെ പ്രതിഷേധം; വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്ന് മന്ത്രി

1 min read
SHARE

പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസിയുടെ പരിപാടിക്കിടെ ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരെ മുൻ ജീവനക്കാരന്‍റെ ഒറ്റയാള്‍ പ്രതിഷേധം. പാലക്കാട്ടെ കെഎസ്ആര്‍ടിസിയുടെ ശിതീകരിച്ച ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. പ്രതിഷേധിച്ച ജീവനക്കാരുനേരെ വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്നും മന്ത്രി മറുപടി നൽകി. ഓഫീസ് വളയുന്ന സമര രീതി ജീവനക്കാര്‍ ഒഴിവാക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതിനിടെ മന്ത്രിക്കെതിരെ സദസിൽ നിന്ന് ജീവനക്കാരുടെ പ്രതിഷേധവും ഉണ്ടായി. പാലക്കാട്-മൈസൂരു റൂട്ടിലും പാലക്കാട്-ബംഗളൂരു റൂട്ടിലും പുതിയ ബസ് സര്‍വീസുകളും മന്ത്രി പ്രഖ്യാപിച്ചു. പ്രസംഗത്തിനിടെ കെഎസ്ആര്‍ടിസി എംഡിയെയും മുഖ്യമന്ത്രി പ്രശംസിച്ചു. ഉദ്യോഗസ്ഥരെ തടഞ്ഞുള്ള സമരത്തിൽ നിന്ന് സംഘടനകൾ പിൻമാറണമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ എല്ലാ പ്രവൃത്തികളുടെയും കരാറുകള്‍ നേരിട്ട് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ, പാലക്കാട് കരിമ്പ പനയമ്പാടത്തെ അപകടമേഖലയിലെ നവീകരണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ പാത ഉപരോധിച്ചു. സമർക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി. കോൺഗ്രസ് പനയമ്പാടത്ത് അനിശ്ചിതകാല നിരാഹാര  സമരവും തുടങ്ങി. കോങ്ങാട് കോൺഗ്രസ് ബ്ലോക്ക്‌ കമ്മറ്റി പ്രസിഡന്റ്‌ വി. കെ. ഷൈജുവിന്റെ നേതൃത്വത്തിലാണ് സമരം. പാലക്കാട്‌ ഡിസിസി പ്രസിഡന്റ്‌ എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സമരങ്ങളെ തുടര്‍ന്ന് രാവിലെ പനയമ്പാടത്ത് നിശ്ചയിച്ചിരുന്ന സംയുക്ത  സുരക്ഷാ പരിശോധന വൈകിട്ട് മൂന്നിലേക്ക് മാറ്റി. രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം കണക്കിലെടുത്താണ് മാറ്റം. നേരത്തെ രാവിലെ11 മണിക്കായിരുന്നു പരിശോധന നിശ്ചയിച്ചിരുന്നത്.