യാചകര്‍ക്ക് പണം നല്‍കിയാല്‍ അഴിക്കുള്ളിലാകും; യാചകമുക്തമാകാന്‍ പുതിയ തീരുമാനവുമായി ഈ നഗരം

1 min read
SHARE

തെരുവുകള്‍ യാചക മുക്തമാക്കുന്നതിന് പുതിയ തീരുമാനവുമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍. യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ ജില്ലാ ഭരണകൂടം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങും. ജനുവരി ഒന്നു മുതല്‍ ഇത് നിലവില്‍ വരും.

ഇന്‍ഡോറില്‍ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കിയതായി ജില്ലാ കളക്ടര്‍ ആശിഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഭിക്ഷാടനത്തിനെതിരായ ബോധവല്‍ക്കരണ കാമ്പയിന്‍ ഈ മാസം അവസാനം വരെ തുടരും. ജനുവരി ഒന്നു മുതല്‍ ആരെങ്കിലും ഭിക്ഷ കൊടുക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് ഭിക്ഷ നല്‍കി കുറ്റക്കാരാകരുതെന്ന് ഇന്‍ഡോറിലെ എല്ലാ നിവാസികളോടും അഭ്യര്‍ഥിക്കുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

 

യാചകരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പൈലറ്റ് പ്രോജക്ടിന് കീഴിലാണ് ഇന്‍ഡോര്‍ തെരുവുകളെ യാചകരഹിതമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഡല്‍ഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്‍ഡോര്‍, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, പട്ന, അഹമ്മദാബാദ് എന്നീ 10 നഗരങ്ങളെയാണ് പദ്ധതി ഉള്‍ക്കൊള്ളുന്നത്.