ന്യൂനപക്ഷ വോട്ട് പോയി, ‘പട്ടി’യും ‘പെട്ടി’യും ക്ഷീണമായി; ഷുക്കൂറിനും കൃഷ്ണദാസിനും രൂക്ഷവിമർശനം
1 min read

സിപിഐഎം പാലക്കാട് ഏരിയാ സമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസിനും ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിനും രൂക്ഷവിമർശനം. ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായ പ്രസ്താവനകൾ പാർട്ടിയെ തിരിച്ചടിച്ചുവെന്ന വിലയിരുത്തലിലാണ് രൂക്ഷവിമർശനം.
ഉപതെരഞ്ഞെടുപ്പിനിടെ എരിയാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂർ നടത്തിയ പരസ്യ പ്രസ്താവന ശരിയായില്ലെന്ന് പ്രവർത്തകർ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷമായതിനാൽ ജില്ലാ നേതൃത്വം വേട്ടയാടി എന്ന അബ്ദുൽ ഷുക്കൂറിന്റെ പ്രസ്താവന ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായി എന്നും പ്രവർത്തകർ അഭിപ്രായപ്പെട്ടു. കൃഷ്ണദാസിൻ്റെ മാധ്യമങ്ങൾക്കെതിരായ പട്ടി പരാമർശവും, പെട്ടി വിവാദത്തിലെ പ്രസ്താവനയും പാർട്ടിക്ക് തിരിച്ചടിയായിയെന്നും വിമർശനമുണ്ട്. പാർട്ടി ഇടപ്പെട്ടിട്ടും പെട്ടി വിവാദത്തിലെ പരാമർശം തിരുത്താൻ കൃഷ്ണദാസ് തയ്യാറാകാത്തത് ശരിയായില്ല. നേതൃത്വത്തിൻ്റെ നിലപാടിന് എതിരായ കൃഷ്ണദാസിൻ്റെ പരാമർശങ്ങൾ സാധാരണ പ്രവർത്തകരെ വോട്ടർമാർക്കിടയിൽ പ്രതിസന്ധിയിലാക്കിയെന്നും സമ്മേളന പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
