സാമ്പത്തികരംഗത്ത് എഐയുടെ ധാർമികമായ ഉപയോഗം എട്ടംഗ സമിതിയെ രൂപീകരിച്ച് ആർബിഐ
1 min read

സാമ്പത്തിക മേഖലയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉപയോഗം ഉത്തരവാദിത്തവും ധാർമികപൂർണവുമായ രീതിയിൽ നടപ്പിലാക്കുന്നതിനായി, വേണ്ട ചട്ടക്കൂട് തയ്യാറാക്കുന്നതിന് എട്ടംഗ സമിതി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഐഐടി ബോംബെയിലെ പ്രൊഫസറായ പുഷ്പക് ഭട്ടാചാര്യയാണ് സമിതിയുടെ അധ്യക്ഷൻ. സാമ്പത്തിക സേവനങ്ങൾക്കായി എഐ ആഗോളതലത്തിലും ഇന്ത്യയിലും ഉപയുക്തമാക്കുന്നത് എങ്ങനെയാണെന്ന് സമിതി വിലയിരുത്തും.
അതോടൊപ്പം തന്നെ അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക മേഖലയിൽ എഐയുടെ മുകളിലുള്ള നിയന്ത്രണങ്ങളെയും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനോടുള്ള സമീപനവും സമിതി അവലോകനം ചെയ്യും. എഐയുടെ അപകടസാധ്യതകൾ എന്തെല്ലാമാണെന്ന് മനസിലാക്കുകയും. അതിനനുസൃതമായി ബാങ്കുകൾ, എൻബിഎഫ്‌സികൾ, ഫിൻടെക്കുകൾ, പിഎസ്ഒകൾ മുതലായ ധനകാര്യ സ്ഥാപനങ്ങൾ പാലിക്കേണ്ട നിരീക്ഷണ ചട്ടക്കൂടുകൾ സമിതി ശുപാർശ ചെയ്യും. അതോടൊപ്പം ഇന്ത്യൻ സാമ്പത്തിക മേഖലയിൽ എഐ എങ്ങനെ ഉത്തരവാദിത്തപൂർണവും, ധാർമ്മികവുമായി ഉപയോഗിക്കാം എന്നതിനെ പറ്റിയും കമ്മിറ്റി ശുപാർശ ചെയ്യുമെന്ന് ആർബിഐ അറിയിച്ചു.
ഡിസംബറിലെ മോണിറ്ററി പോളിസി യോഗത്തിലാണ് പാനലിനെക്കുറിച്ച് ആർബിഐ പ്രഖ്യാപനം നടത്തിയത്. സമിതിയുടെ ആദ്യ യോഗം ചേർന്ന് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും ആർബിഐ അറിയിച്ചു. പാനലിലെ മറ്റ് അംഗങ്ങൾ: ദേബ്ജാനി ഘോഷ് (സ്വതന്ത്ര ഡയറക്ടർ, റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ്); ബലരാമൻ രവീന്ദ്രൻ (പ്രൊഫസർ ആൻഡ് ഹെഡ്, വാധ്വാനി സ്കൂൾ ഓഫ് ഡാറ്റാ സയൻസ് ആൻഡ് എഐ, ഐഐടി മദ്രാസ്); അഭിഷേക് സിംഗ് (അഡീഷണൽ സെക്രട്ടറി, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം); രാഹുൽ മത്തൻ (പാർട്ണർ, ട്രൈലീഗൽ); അഞ്ജനി റാത്തോർ (ഗ്രൂപ്പ് ഹെഡ് ആൻഡ് ചീഫ് ഡിജിറ്റൽ എക്സ്പീരിയൻസ് ഓഫീസർ, എച്ച്ഡിഎഫ്സി ബാങ്ക്); ശ്രീ ഹരി നാഗരാലു (സെക്യൂരിറ്റി എഐ റിസർച്ച് മേധാവി, മൈക്രോസോഫ്റ്റ് ഇന്ത്യ); സുവേന്ദു പതി (സിജിഎം, ഫിൻടെക് വകുപ്പ്, ആർബിഐ).
