‘ഓപ്പറേഷൻ സിന്ദൂർ തുടരും’: ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന് ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുന്നുണ്ടെന്നും സംഘർഷത്തിന് ഇപ്പോൾ താത്കാലിക വിരാമം മാത്രമാണെന്നും കരസേനാ മേധാവി വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിൻ്റെ രണ്ടാം ഘട്ടത്തിനായി രാജ്യത്തിൻ്റെ സൈന്യം മാത്രമല്ല, വ്യോമസേനയും നാവികസേനയും തയ്യാറെടുക്കുന്നുണ്ടെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.സേനകൾ കാര്യക്ഷമത വർധിപ്പിച്ച് ഓപ്പറേഷനായി സജ്ജരാകുകയാണെന്നും കരസേനാ മേധാവി പറഞ്ഞു. ഏപ്രിൽ 26ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യ ഓപ്പേറഷൻ സിന്ദൂറിന് തുടക്കമിട്ടത്. പാകിസ്താൻ പിന്തുണയുള്ള ഭീകരർ പഹൽഗാമിലെ വിനോദ സഞ്ചാര കേന്ദ്രമായ ബൈസരൻ താഴ്‌വരയിൽ നടത്തിയ ആക്രമണത്തിൽ 26 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു.2025 മെയ് 7 നും മെയ് 8 നും ഇടയിലുള്ള രാത്രിയിലാണ് പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു.

