മറ്റുള്ളവര്‍ അപകടമുണ്ടാക്കാം എന്നൊരു ചിന്തയോടുകൂടി വാഹനം ഓടിക്കണം’: മന്ത്രി ഗണേഷ് കുമാർ
1 min read

അപകടങ്ങള്‍ നമ്മുടെ കുറ്റം കൊണ്ട് മാത്രമാവില്ല, മറ്റുള്ളവര്‍ അപകടമുണ്ടാക്കാം എന്നൊരു ചിന്തയോടുകൂടി വാഹനം ഓടിക്കണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പണ്ട് ഇത്രയും വാഹനങ്ങളും നല്ല റോഡ് ഇല്ലായിരുന്ന സമയത്ത് വേഗത്തില്‍ വാഹനം ഓടിച്ചിരുന്ന ആളാണ് താന്‍. അന്ന് വേഗപരിധി ഒന്നുമില്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു. പക്ഷേ ശ്രദ്ധയോടെയാണ് വാഹനമോടിച്ചിരുന്നത്. യുവാക്കളാണ് ഇന്ന് കൂടുതല്‍ അപകടത്തില്‍ പെടുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. താന്‍ വേഗത്തില്‍ വണ്ടിയോടിച്ചിരുന്നത് തെറ്റാണെന്ന് പിന്നീട് മനസ്സിലായി. ഒരു ഗതാഗത സംസ്‌കാരം ഉണ്ടാകണം. റോഡില്‍ വാശിയുടെ ആവശ്യമില്ല എന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിൽ ‘ യുവതലമുറയും ഗതാഗത നിയമങ്ങളും’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, അക്ഷരങ്ങളുടെയും അനുഭവങ്ങളുടെയും പുതു ലോകം തുറന്ന് കേരള നിയസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം തുടരുന്നു. വിവിധ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളാണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്.
സംവാദ സദസ് കൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും ശ്രദ്ദേയമാകുകയാണ് നിയസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പും. പ്രതിപക്ഷ നേതാവ് വിഡി.സതീശന്റെ പ്രഭാഷണം, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്, കോണ്‍ഗ്രസ് നേതാവ് കെ. എസ്. ശബരിനാഥന്‍ എന്നിവര്‍ പങ്കെടുക്കുന്ന സംവാദം, സുനില്‍ പി.ഇളയിടം , മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ തുടങ്ങിയവരുടെ പ്രഭാഷണം അടക്കം നിരവധി പരിപാടികളാണ് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇന്നുള്ളത്.
ജനുവരി 13 വൈകിട്ട് നടക്കുന്ന സമാപന ചടങ്ങ് നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടന്‍ ഇന്ദ്രന്‍സിനെ ചടങ്ങില്‍ ആദരിക്കും. പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വി വി പദ്മസീലി മുഖ്യാതിഥിയാകും. പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. 250 സ്റ്റാളുകളിലായി 166ലധികം ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ അണിനിരക്കുന്ന മേളയില്‍ 313 പുസ്തകപ്രകാശനങ്ങള്‍ക്കും 56 പുസ്തക ചര്‍ച്ചകള്‍ക്കും വേദിയൊരുങ്ങും.
