എന്റെ സ്വഭാവം നിനക്കൊന്നും അറിയില്ല! ശമ്പളം കൂട്ടി നൽകിയില്ല, ഹെൽമറ്റ് ധരിച്ചെത്തി ഓഫിസിൽ നിന്നും 6 ലക്ഷം രൂപ കവർന്ന് യുവാവ്

ദില്ലിയിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ജീവനക്കാരൻ ബൈക്ക് ഷോറൂമിൽ നിന്ന് ആറ് ലക്ഷം രൂപ കവർന്നു. ശമ്പളം കൂട്ടി നൽകാത്തതിൻ്റെ ദേഷ്യത്തിലാണ് യുവാവ് മോഷണം നടത്തിയത്. 20 കാരനായ ഹസൻ ഖാൻ എന്ന യുവാവാണ് നരൈനെയിലെ ബൈക്ക് ഷോറൂമിൽ നിന്നും പണം കവർന്നത്.
കഴിഞ്ഞ ഒരു വർഷമായി ഇയാൾ നരൈനയിലുള്ള ബൈക്ക് ഷോറൂമിൽ ടെക്ക്നിക്കൽ എക്സ്പേർട്ടായി ജോലി ചെയ്തു വരികയാണ്. ജോലിയിൽ പ്രവേശിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ ശമ്പളം കൂട്ടി നൽകാമെന്ന് കമ്പനി ഇയാൾക്ക് വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ ജോലിയിൽ പ്രവേശിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ശമ്പളം കൂട്ടി നൽകാൻ അധികൃതർ തയ്യാറായില്ല. ഇതോടെയാണ് യുവാവ് ഓഫിസിൽ ഇന്നും പണം മോഷ്ടിച്ചത്.
ആറ് ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് യുവാവ് ഓഫിസിൽ നിന്ന് മോഷ്ടിച്ചത്. പുതുവത്സര ദിനത്തിലായിരുന്നു സംഭവം. പുതുവത്സര ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷം നടക്കുന്നതിനിടെയാണ് ഇയാൾ പണവും രണ്ട് കാമറ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും യുവാവ് മോഷ്ടിച്ചത്.
ഹെൽമറ്റ് ധരിച്ചാണ് യുവാവ് മോഷണം നടത്തിയത്.സംഭവം സിസിടീവിയിൽ പതിയാതിരിക്കാൻ ലൈറ്റ് അടക്കം ഓഫ് ചെയ്താണ് ഇയാൾ കൃത്യം നടത്തിയത്.പിന്നാലെ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ മോഷണത്തിന് പിന്നിൽ ഖാൻ ആണെന്ന ചില സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു.പിന്നാലെ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു.

