എൻ എം വിജയൻ ആത്മഹത്യാ പ്രേരണക്കേസ് കോൺഗ്രസ് നേതാക്കൾക്ക് കർശനമായ ഉപാധികളോടെ മുൻകൂർ ജാമ്യം
1 min read

മുന്‍ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ പ്രേരണകേസിൽ എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, ഐ സി ബാലകൃഷ്ണൻ എന്നിവർക്ക് കർശന ഉപാധികളോടെ ജാമ്യം. ചോദ്യം ചെയ്യലിന് ഹാജരാവണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നുള്ള ഉപാധികളോടെയാണ് കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
മുന്‍ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ പ്രേരണ കേസില്‍ ഐസി ബാലകൃഷ്ണന്‍, എന്‍ഡി അപ്പച്ചന്‍, കെകെ ഗോപിനാഥന്‍ എന്നിവരാണ് പ്രതികള്‍. ഈ കേസും മൂന്ന് അനുബന്ധമായ വഞ്ചനാ കേസുകളും നിലവിൽ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പത്രോസ് താളൂർ, സായൂജ്, ഷാജി എന്നിവർ നൽകിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.
സുൽത്താൻ ബത്തേരി അർബൻ ബാങ്കിൻ്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ വന്ന ബാധ്യതകളാണ് എൻ എം വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചത്. ഐസി ബാലകൃഷ്ണനും എന്‍ഡി അപ്പച്ചനും പറഞ്ഞിട്ട് പണം വാങ്ങിയതാണ് എൻ എം വിജയന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുവാനുള്ള കാരണം.
ഇക്കാര്യങ്ങളെ പറ്റി എൻ എം വിജയൻ കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയിരുന്നു. കത്തിലും ഡയറിക്കുറിപ്പിലും പണം വാങ്ങിയത് ഐസി ബാലകൃഷ്ണനും എന്‍ഡി അപ്പച്ചനും പറഞ്ഞിട്ടാണെന്ന് എഴുതിയിട്ടുണ്ട്. മരിക്കുന്നതിന് തൊട്ട് മുമ്പാണ് കെപിസിസി പ്രസിഡന്റിന് എൻ എം വിജയൻ കത്ത് എഴുതിയത് ഇത് ആത്മഹത്യാകുറുപ്പായി പരിഗണിക്കണമെന്നാണ് പ്രോസിക്യൂഷന്‍ മൂന്ന് പ്രതികളും ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ അഭ്യർഥിച്ചു.
