കൊച്ചിയിലേക്കുള്ള വിമാനത്തിൻ്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; പാലക്കാട് സ്വദേശി അറസ്റ്റില്‍

മലേഷ്യയിലെ കോലാലംപൂരിൽ നിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍. അതിക്രമം കാണിച്ച 36കാരനായ ജംഷീര്‍ അത്താണിക്കല്‍ എന്ന യാത്രികനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 9.30നും 11.05നുമിടയിലാണ് സംഭവം. യുവാവിന്റെ പശ്ചാത്തലമടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ബാടിക് എയർലൈൻ വിമാനത്തിലാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ ഉണ്ടായത്.ഒഡി 231 നമ്പര്‍ വിമാനത്തിലെ സീറ്റ് നമ്പര്‍ 12എ-യില്‍ യാത്ര ചെയ്യുകയായിരുന്നു ജംഷീര്‍. അപ്രതീക്ഷിതമായി എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയും വിന്‍ഡോ പാനല്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു എന്നാണ് എഫ്‌ഐആറിലുള്ളത്. ഇയാളെ തടയാന്‍ ശ്രമിച്ച സഹയാത്രികരെയും വിമാനത്തിലെ ക്രൂവിനെയും ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. യാത്രക്കാരും ക്യാമ്പിന്‍ ക്രൂവും സമയോചിതമായി നടത്തിയ ഇടപെടലിലാണ് ഇയാളെ കീഴടക്കാനായത്.വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ബാട്ടിക് എയര്‍ലൈന്‍സ് സെക്യൂരിറ്റി ഇന്‍ ചാര്‍ജ് ബിന്ദുമോഹന്‍ നായര്‍ പരാതി നല്‍കി. പ്രകോപനപരമായ സാഹചര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ജംഷീര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്താണെന്ന് അന്വേഷിക്കുന്നുണ്ട്.

