സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം; ഇന്ന് മുതൽ സുപ്രധാന മാറ്റം

1 min read
SHARE

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നുണ്ടെങ്കിൽ ഇനി മുതൽ ഇക്കാര്യം ശ്രദ്ധിക്കേണ്ടി വരും. 10 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, രത്നം പോലെ വിലപിടിപ്പുള്ള ലോഹ നിര്‍മിത ആഭരണങ്ങള്‍ വാഹനത്തില്‍ കൊണ്ടുപോകുമ്പോഴാണ് ശ്രദ്ധ വേണ്ടത്. മറ്റൊന്നുമല്ല, ഇ- വേ ബില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് ഇന്ന് മുതൽ നിർബന്ധമാക്കി.

ജനുവരി ഒന്നു മുതല്‍ ഇ-വേ ബിൽ പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ജിഎസ്ടി പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി മരവിപ്പിക്കുകയായിരുന്നു. പോര്‍ട്ടലിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതോടെയാണ് 20 മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമായത്.

 

ഇതോടെ സ്വർണം വിൽക്കുന്നവരും വാങ്ങുന്നവരും ഇക്കാര്യത്തിൽ വലിയ ശ്രദ്ധ പതിപ്പിക്കേണ്ടി വരും. പ്രത്യേകിച്ചും വിവാഹാവശ്യത്തിനായി സ്വർണം വാങ്ങി പോകുന്നവരും ആഭരണങ്ങൾ നിർമിച്ച് ജ്വല്ലറികളിലേക്കും മറ്റും കൊണ്ടുപോകുന്നവരും ഇ- വേ ബില്‍ കൈവശം കരുതണം. വില്‍പ്പന, ജോബ് വര്‍ക്ക്, സ്റ്റോക്ക് മാറ്റം, പ്രദര്‍ശനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇ- വേ ബില്‍ നിര്‍ബന്ധമാണ്. 2024 ഡിസംബര്‍ 27നാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ജിഎസ്ടി വകുപ്പ് ആദ്യം പുറത്തിറക്കിയിരുന്നത്.