മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ ബാലഗോപാൽ

മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടുമെന്ന് കെ.എൻ. ബാലഗോപാൽ. മുൻ സർക്കാരിൻ്റെ കാലത്ത് ഇതിന് സമ്മർദം ഉണ്ടായിരുന്നു.എന്നാൽ റെഡി ടു ഡ്രിങ്ക് എന്ന വിഭാഗത്തിലുള്ള മദ്യത്തിൻ്റെ നികുതി കുറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ടൂറിസത്തെ സഹായിക്കുമെന്നാണ് ഉന്നയിച്ചിരുന്ന വാദം.
എന്നാൽ മദ്യം ഉപയോഗിക്കുന്ന ഒരു പുതിയ വിഭാഗത്തെ ഇത് സൃഷ്ടിക്കും.വരുമാനം കിട്ടുമെങ്കിലും സോഷ്യൽ ഡ്രിങ്കിങ്ങിന് ലൈസൻസ് കൊടുക്കലാണതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ മന്ത്രിസഭയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ അറിഞ്ഞില്ല എന്നതാണ് വിവരമെന്നും കോൺഗ്രസിൽ തന്നെ എതിരഭിപ്രായം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മാത്യു കുഴൽനാടൻ , അൻവർ സാദത്ത് തുടങ്ങിയവർ അന്ന് സഭയിൽ ചോദ്യം ചോദിച്ചിരുന്നു. ബജറ്റ് തീരുമാനം അപകടകരമാണ് എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
അതുകൊണ്ട് സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം. ഇത് ഈഗോയുടെ പ്രശ്നമായി കാണരുത്. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് വിചാരിക്കരുത്. തീരുമാനം പിൻവലിക്കണം അദ്ദേഹം വ്യക്തമാക്കി.
പഴവർഗങ്ങളിൽ നിന്ന് ഉൽപാദിപിക്കുന്ന ഹോർട്ടി വൈനിൻ്റെ നികുതി മാത്രമാണ് കഴിഞ്ഞ സർക്കാർ നിശ്ചയിച്ചത്. നികുതി ഘടന വന്നത് അറിഞ്ഞില്ല എന്ന എക്സൈസ് മന്ത്രിയുടെ പ്രസ്താവന കൂട്ടുത്തരവാദിത്തമില്ല എന്നതിന്റെ തെളിവാണ്. ആര് വിമർശനം ഉന്നയിച്ചാലും അതിൽ കാര്യം ഉണ്ടെങ്കിൽ പരിഗണിക്കുക തന്നെ വേണമെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

