June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

കടുവ ചത്തത് താത്ക്കാലിക പരിഹാരം, സർക്കാർ വാ​ഗ്ദാനങ്ങളെല്ലാം പൊളള; വിമർശിച്ച് മാർ ജോസ് പൊരുന്നേടം

SHARE

വയനാട്: വന്യജീവി ആക്രമണത്തിൽ സർ‌ക്കാരിനെതിരെ വിമർശനവുമായി മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം. മൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള സർക്കാർ ജോലി വാഗ്ദാനങ്ങളായി ഒതുങ്ങുന്നു. നരഭോജി കടുവ ചത്തത് താത്ക്കാലിക പരിഹാരം മാത്രമാണ് ശാശ്വത പരിഹാരം വേണം. വയനാടൻ കാടുകളെ ഒരു യൂണിറ്റായി കണക്കാക്കി സ്വകാര്യ ഏജൻസികളുടെ കീഴിൽ വന്യമൃഗ ശല്യത്തിനെതിരായ പദ്ധതികൾ നടപ്പിലാക്കണം. ഈ വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മുൻപിൽ വച്ചിട്ട് ഏറെ കാലമായി. മൃഗങ്ങൾക്ക് മാത്രമായി ഒരു സഫാരി പാർക്ക് വിഭാവനം ചെയ്തു കൂടെ?. സമഗ്രമായ ഒരു പദ്ധതി ഉണ്ടാകണമെന്നും മാർ ജോസ് പൊരുന്നേടം അഭിപ്രായപ്പെട്ടു.പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ ഭാര്യ നിരന്തരം ഓഫീസുകൾ കയറി ഇറങ്ങുകയാണ്. അജീഷിന്റെ ഭാര്യക്ക് നിയമനം നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും പക്ഷേ പാലിക്കപ്പെട്ടില്ല. കുട്ടികളുടെ പഠനചിലവ് ഏറ്റെടുക്കാം എന്നുറപ്പു നൽകിയെങ്കിലും അതും ഉണ്ടായില്ല. കുടുംബത്തിന് 40 ലക്ഷം രൂപ സഹായം മന്ത്രിസഭയുടെ തീരുമാനപ്രകാരം നൽകാമെന്ന് പറഞ്ഞെങ്കിലും വാക്കുകളിൽ ഒതുങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ശുപാർശ കത്ത് നൽകിയിരുന്നു. പക്ഷേ കാര്യങ്ങൾ ഒന്നും മുന്നോട്ടു പോകുന്നില്ല. ‍സഹായ പദ്ധതികൾക്ക് ഉപരിയായി ശാശ്വതമായ പരിഹാരമാണ് വേണ്ടത് എന്നും മാർ ജോസ് പൊരുന്നേടം വ്യക്തമാക്കി.വന്യമൃഗ ശല്യം ഉണ്ടാകുമ്പോൾ അധികൃതർ എത്തി സഹായധനം പ്രഖ്യാപിച്ച് വാഗ്ദാനം നൽകി തിരികെ മടങ്ങുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരിഹാരം കാണുന്നതിന് പകരം കേന്ദ്രനിയമമാണെന്ന് പറഞ്ഞ് കൈ കഴുകാൻ സംസ്ഥാനത്തിന് കഴിയില്ല. ജനങ്ങൾ തിരഞ്ഞെടുത്തു വിടുന്ന ജനപ്രതിനിധികൾക്ക് അവർക്കുവേണ്ട നിയമങ്ങൾ മാറ്റാൻ സാധിക്കില്ലേ എന്ന് മാർ ജോസ് പൊരുന്നേടം ചോദിച്ചു.വന നിയമം മാറ്റി എഴുതണമെന്ന് പ്രൊപ്പോസൽ നൽകിയിരുന്നു. പക്ഷേ വനനിയമം കർശനമാക്കുകയാണ് ഉണ്ടായത്. വന്യമൃഗ ശല്യം മലയോര ജനതയ്ക്ക് വെല്ലുവിളിയാകുന്നു. വന്യജീവി ആക്രമണം ഉണ്ടാകുമ്പോൾ താൽക്കാലിക ആശ്വാസ പദ്ധതിയാണ് പ്രഖ്യാപിക്കുന്നത്. ആശ്രിത നിയമനം നൽകാമെന്ന് പറയുന്നു. എല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണെന്നും മാർ ജോസ് പൊരുന്നേടം വിമർശിച്ചു.