കോളേജിൽ പോലും പോയിട്ടില്ല; നെറ്റിൽ നോക്കി കോഡിങ് പഠിച്ചു, ഒടുവിൽ ആപ്പ് വിറ്റു നേടിയത് 416 കോടി!

1 min read
SHARE

കോളേജിൽ പോലും പോയിട്ടില്ലാത്ത അസം സ്വദേശിയായ ഒരു ചെറിയ പയ്യൻ ഇന്റർനെറ്റിൽ നോക്കി ആപ്ലിക്കേഷൻ ഡിസൈനിങ് പഠിക്കുന്നു. പിന്നെ നടന്നത് ചരിത്രം. ജീവിതത്തിൽ വിജയം നേടാനോ കോടികൾ സമ്പാദിക്കാനോ ഐഐടികളിലോ വിദേശ രാജ്യങ്ങളിലോ പഠിക്കേണ്ടതില്ല എന്ന് തെളിയിക്കുന്നതാണ് അസമിലെ ദിബ്രുഗഡിൽ നിന്നുള്ള കിഷൻ ബഗാരിയയുടെ കഥ. ഐഐടിയിലും ഐഐഎമ്മിലും ഒന്നും പഠിച്ചിട്ടില്ലാത്ത കിഷൻ താൻ സ്വന്തമായി നിർമിച്ച മെസേജിംഗ് ആപ്പ് വിറ്റ് നേടിയത് 416 കോടി രൂപയാണ്.

വാട്സാപ്പ്, മെസ്സഞ്ചർ തുടങ്ങിയ ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനുകളെ ഒക്കെ സംയോജിപ്പിച്ച് ഒറ്റ ഇൻബോക്സിൽ എല്ലാ മെസേജുകളും ലഭ്യമാക്കുന്ന ആപ്പാണ് കിഷൻ വികസിപ്പിച്ചെടുത്തത്. എല്ലാ മെസേജിങ് ആപ്ലിക്കേഷനുകളെയും പോലെ യൂസർ ഫ്രണ്ട്‍ലി ആയി ഒറ്റ പ്ലാറ്റ്‌ഫോമിനു കീഴിൽ കൊണ്ടുവരുന്ന ടെക്സ്റ്റ്‌സ്.കോം എന്ന ആപ്പാണ് കിഷൻ സൃഷ്ടിച്ചത്.

 

കിഷൻ്റെ ആപ്പ് വേഡ്പ്രസിൻ്റെ കീഴിലുള്ള ഓട്ടോമാറ്റിക്കിൻ്റെ സിഇഒയും സ്ഥാപകനുമായ മാറ്റ് മുള്ളൻവെഗിൻ്റെ ശ്രദ്ധ ആകർഷിച്ചു. പിന്നെ വൈകിയില്ല, 416 കോടി നൽകി അദ്ദേഹം ആപ്പ് സ്വന്തമാക്കുകയും ചെയ്തു. കിഷൻ എട്ടാം ക്ലാസ് വരെ ദിബ്രുഗഡിലെ ഡോൺ ബോസ്കോ സ്കൂളിലാണ് പഠിച്ചത്. തുടർന്ന് ദിബ്രുഗഡിലെ അഗ്രസെൻ അക്കാദമിയിൽ പഠിച്ചു. കിഷൻ കോളേജിൽ പഠിച്ചിട്ടില്ല, പകരം സ്വയം കഴിവുകൾ വികസിപ്പിച്ചെടുക്കുകയായിരുന്നു. തൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞ് ആ മേഖലയിൽ അറിവ് വികസിപ്പിക്കുന്നതിനായി ഇൻ്റർനെറ്റിനെയും ഓൺലൈൻ സോഴ്സുകളെയും അദ്ദേഹം ഗുരുക്കന്മാരായി തിരഞ്ഞെടുത്തു.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനമുൾപ്പെടെ ടെക്സ്റ്റ്സ്.കോം വാഗ്ദാനം ചെയ്യുന്നുണ്ട്. നിർമിത ബുദ്ധിയുടെ സഹായവും നിങ്ങൾക്കുണ്ടാകും. മെസേജുകളുടെ മറുപടിക്കായി ചാറ്റ് ജിപിടി ഉപയോഗിക്കാം. മാതൃഭാഷയിൽ ഒരു മറുപടി എഴുതി വിവർത്തനം ആവശ്യമെങ്കിൽ എഐയെ ആശ്രയിക്കാം. സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനും ആവശ്യമെങ്കിൽ നഷ്‌ടമായ ചാറ്റുകൾ വീണ്ടെടുക്കാനും ഒക്കെ സാധിക്കും. വിൻഡോസ്, ലിനക്സ്, ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ഇത് ലഭ്യമാണ്.