വയനാട് വള്ളിയൂർകാവിൽ പരിഭ്രാന്തി പരത്തിയ എരുമയെ പിടിച്ചുകെട്ടി; രണ്ട് പേരെ കുത്തി

1 min read
SHARE

വയനാട് വള്ളിയൂര്‍കാവ് കമ്മന ഭാഗത്ത് പരിഭ്രാന്തി പരത്തുകയും രണ്ട് പേരെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്ത ഇടഞ്ഞ എരുമയെ മാനന്തവാടി അഗ്നിരക്ഷാ സേന പിടിച്ചുകെട്ടി. ഇന്ന് ഉച്ചയോടു കൂടി വള്ളിയൂര്‍ക്കാവ് ചെറിയ പാലത്തിനു മുകളിലൂടെ കമ്മന ഭാഗത്തേക്ക് ഓടിയ എരുമ വഴിയില്‍ നിന്ന ഇതര സംസ്ഥാന തൊഴിലാളിയായ മനോജ് കുമാര്‍, കുഞ്ഞുമോന്‍ മറ്റത്തില്‍ എന്നിവരെ കുത്തിയ ശേഷം കമ്മന ഭാഗത്തേക്ക് പായുകയായിരുന്നു.

അഗ്‌നിരക്ഷാസേന പ്രദേശങ്ങളിലെ വീടുകളില്‍ വിവരമറിയിക്കുകയും എരുമയെ ഓടിച്ച് പെരുങ്കുഴിയില്‍ ജോസ് എന്നയാളുടെ തോട്ടത്തില്‍ എത്തിച്ച് കയറും വലയും ഉപയോഗിച്ച് അതി സാഹസികമായി തളക്കുകയുമായിരുന്നു. ഉടമസ്ഥനെ കണ്ടെത്തിയിട്ടില്ല.സ്റ്റേഷന്‍ ഓഫീസര്‍ പി കെ ഭരതന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ ഒ ജി പ്രഭാകരന്‍, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ സി യു പ്രവീണ്‍ കുമാര്‍, കെ ആര്‍ രഞ്ജിത്, വി ഡി അമൃതേഷ്, ബിനീഷ് ബേബി, കെ എസ് സന്ദീപ്, ടി എസ് അനിഷ്, ഹോം ഗാര്‍ഡുമാരായ ഷൈജറ്റ് മാത്യു, ബാബു മോന്‍, കെ എം മുരളീധരന്‍ എന്നിവരുടെ സംഘമാണ് എരുമയെ തളച്ചത്.