പാലക്കാട് കഞ്ചാവ് കടത്താൻ സമ്മതിച്ചില്ല; ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം

1 min read
SHARE

പാലക്കാട് കഞ്ചാവ് കടത്താൻ സമ്മതിക്കാത്ത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വടവന്നൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ അബ്ബാസിനാണ് മര്‍ദനമേറ്റത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്നുപേരെ പിടികൂടി. കഴിഞ്ഞ മാര്‍ച്ച് ഒന്നിന് വൈകിട്ട് 4.30നാണ് സംഭവം. മൂന്നു പേര്‍ പാലക്കാട് കൂട്ടുപാതയിലേക്ക് പോകാൻ അബ്ബാസിൻ്റെ ഓട്ടോയിൽ കയറി. കൂട്ടുപാതയിൽ നിന്ന് ആളൊഴിഞ്ഞ കാടുനിറഞ്ഞ സ്ഥലത്തേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു.

എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും കഴുത്തിന് പിടിച്ച് മര്‍ദിച്ചെന്നും അബ്ബാസ് പറഞ്ഞു. കഞ്ചാവ് കടത്താനാണെന്ന് അറിഞ്ഞതോടെ പറ്റില്ലെന്ന് പറഞ്ഞതോടെ കൂടുതൽ പേർ ചേർന്ന് വീണ്ടും മര്‍ദിച്ചെന്നും അബ്ബാസ് കൂട്ടിച്ചേർത്തു.ഓട്ടോ ഡ്രൈവർ നൽകിയ കേസിൽ മൂന്നുപേരെ പാലക്കാട് കസബ പോലീസ് പിടികൂടി. ചന്ദ്രനഗർ സ്വദേശികളായ ജിതിൻ എന്ന ജിത്തു, അനീഷ് , കൂട്ടുപാത സ്വദേശി സ്മിഗേഷ് എന്ന ഷാജി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായ മൂവരും നിരവധി ലഹരികടത്ത് കേസിലും അടിപിടിക്കേസുകളിലും പ്രതികളാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.