വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ ഫെസ്റ്റ് മാർച്ച് 16,17 തീയതികളിൽ

1 min read
SHARE

ട്രാൻസ്ജെൻഡർ നയം ഇന്ത്യയിൽ ആദ്യം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ട്രാൻസ്ജെൻഡർമാരുടെ കലാഭിരുചി വർദ്ധിപ്പിക്കാൻ വിപുലമായി പരിപാടികൾ സർക്കാർ സംഘടിപ്പിക്കുന്നുണ്ടെന്നും. ട്രാൻസ്ജെൻഡർ ഫെസ്റ്റ് മൂന്ന് വർഷമായി നടത്തിവരുന്നുവെന്നും മന്ത്രി പറഞ്ഞു.

വർണ്ണപ്പകിട്ട് എന്ന പേരിൽ നടത്തിവരുന്ന ട്രാൻസ്ജെൻഡർ ഫെസ്റ്റിന്റെ ഈ വർഷത്തെ പതിപ്പ് മാർച്ച് 16,17 തീയതികളിൽ തിരുവനന്തപുരം കനകക്കുന്നിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു.

മാർച്ച് 16ന് വൈകിട്ട് മാനവീയം വീഥിയിൽ നിന്ന് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും തുടർന്ന് നടക്കുന്ന സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സമസ്ത മേഖലകളിലും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളിലാണ് സാമൂഹ്യനീതി വകുപ്പ്. അതിന്റെ ഭാഗമായി, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സാമൂഹ്യ പുന:സംയോജനത്തിന് ഉതകുന്ന വിധത്തിലാണ് വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും, മുഖ്യധാരയിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടി ‘വർണ്ണപ്പകിട്ട്’ എന്ന പേരിൽ ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ കലോത്സവം 2019-ൽ ആണ് ആദ്യമായി സംസ്ഥാനത്ത് ആരംഭിച്ചത്.