മുറിച്ചുമാറ്റിയാലും എമ്പുരാന്റെ രാഷ്ട്രീയം നിലനില്‍ക്കും; മുരളി ഗോപിക്കും പൃഥ്വിക്കും അഭിനന്ദനം: ബെന്യാമിൻ

1 min read
SHARE

എമ്പുരാന്‍ റീസെന്‍സറിംഗ് വിവാദത്തിനിടെ മുരളിഗോപിയെയും സംവിധായകന്‍ പൃഥ്വിരാജിനെയും അഭിനന്ദിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫാസിസം ഇന്ത്യയില്‍ എവിടെവരെയെത്തി എന്ന ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് അതിനെ അളക്കാനുള്ള സൂചകമായി സിനിമ മാറിയെന്ന് ബെന്യാമിന്‍ അഭിപ്രായപ്പെട്ടു.

‘പെരുമാള്‍ മുരുകന്റെയും എസ് ഹരീഷിന്റെയും ദീപിക പദുക്കോണിന്റെയും അനുഭവങ്ങള്‍ മുന്നിലുള്ളപ്പോഴും ആരെയാണ് ഉന്നം വയ്ക്കുന്നതെന്ന് കൃത്യമായി മനസ്സിലാവുന്ന സീനുകള്‍ ആലോചിക്കാനും ഉള്‍പ്പെടുത്താനും കാണിച്ച മനസിനെ അഭിനന്ദിക്കാതെ വയ്യ. നിര്‍മ്മാതാക്കളുടെ താത്പര്യം പ്രമാണിച്ച് ഇനി അവ മുറിച്ചു മാറ്റിയാലും അവ ഈ അന്തരീക്ഷത്തില്‍ നിലനില്‍ക്കുക തന്നെ ചെയ്യും. നിരോധിക്കപ്പെട്ട സിനിമകളും പുസ്തകങ്ങളും വ്യാപകമായി പ്രചരിച്ചതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ( അതിന്റെ പേരില്‍ തെറി പറയുന്നവരോട് : ഒരു സിനിമ പൂര്‍ത്തിയായാല്‍ പിന്നെ അത് നിര്‍മ്മാതാവിന്റെ സ്വന്തമാണ്. വെട്ടാനും ഉള്‍പ്പെടുത്താനും ഉള്ള അവകാശം അയാള്‍ക്ക് മാത്രമാണ്. സംവിധായകനും എഴുത്തുകാരനും ഒക്കെ നോക്കി നില്‍ക്കാം എന്ന് മാത്രം)’, ബെന്യാമിന്‍ പറഞ്ഞു.മറന്നുകളഞ്ഞു എന്ന് വിചാരിച്ച ചിലത് ഓര്‍മ്മിപ്പിച്ചതിന്റെ വേവലാതി ഈ സിനിമക്ക് പിന്നാലെ ആക്രമണ സ്വഭാവത്തോടെ ഓടുന്നവര്‍ക്കുണ്ട്. ചിലരെ വേവലാതിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ആകുലതയില്‍ ആക്കുകയും ദേഷ്യം പിടിപ്പിക്കുകയും ഒക്കെ തന്നെയാണ് കലയുടെ ദൗത്യം. എല്ലാവരെയും തൃപ്തി പെടുത്തുക കലയുടെ ദൗത്യമല്ല. കച്ചവട സിനിമ ആയിരിക്കെ തന്നെ അത്തരത്തില്‍ ഒരു ദൗത്യം നിര്‍വ്വഹിക്കാന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട് എന്നും ബെന്യാമിന്‍ പറഞ്ഞു.