കോട്ടയത്തെ അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവിനും ഭർതൃ പിതാവിനും നിർണ്ണായക പങ്ക്, കസ്റ്റഡിയിൽ
1 min read

ഏറ്റുമാനൂർ നീർക്കാട് അഭിഭാഷകയും മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജിസ്മോളും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവും കസ്റ്റഡിയിൽ. ഇരുവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചു. ഗാർഹിക പീഡനം നടന്നതിന് നിർണായക തെളിവ് കണ്ടെത്തി. ഭർതൃ വീട്ടിലെ മറ്റുള്ളവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരുടെയും ചോദ്യം ചെയ്യലിനിടെയാണ് നിർണായകമായ തെളിവുകൾ ലഭിച്ചത്.മൊബൈൽ ഫോൺ പരിശോധനയിലാണ് ഓഡിയോ സന്ദേശങ്ങൾ അടക്കം പൊലീസ് കണ്ടെത്തിയത്. ഭർത്താവിൻറെ വീട്ടിൽ കടുത്ത മാനസിക സമ്മർദം ജിസ്മോൾ അനുഭവിച്ചിരുന്നു. നിറത്തിന്റെ പേരിലും പണത്തിന്റെ പേരിലും നിരന്തരമായി ജിമ്മിയുടെ വീട്ടുകാർ ജിസ്‌മോളെ ആക്ഷേപിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ മൊഴി നൽകിയിരുന്നു. മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ജിസ്മോൾ കൈ നരമ്പ് മുറിക്കുകയും മക്കൾക്ക് വിഷം നൽകുകയും ചെയ്തിരുന്നു. മാർച്ച് 15 നായിരുന്നു ജിസ്മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.
