ബത്തേരിയിൽ ഒക്ടോബർ രണ്ട് മുതൽ പ്ലാസ്റ്റിക് നിരോധനം.

1 min read
SHARE
ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ളവർ സിറ്റി എന്ന ആശയം സംസ്ഥാനത്ത് ആദ്യമായി പ്രാവർത്തികമാക്കിയ നഗരസഭയിൽ പ്ലാസ്റ്റിക് നിരോധനവും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് സാമഗ്രികളുടെ  നിരോധനം ഒക്ടോബർ രണ്ട് മുതൽ നഗരസഭയിൽ നടപ്പാകും.സംസ്ഥാനത്ത് തിരക്കേറിയ 10 മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നഗരത്തിലും പ്ലാസ്റ്റിക് നിരോധനം ബാധകമാക്കുന്നത്. ഇതോടെ ബത്തേരി സംസ്ഥാനത്തെ മാതൃകാ നഗരസഭയായി മാറും.
സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങളിൽ ഇപ്പോൾ നഗരസഭ മൂന്നാം സ്ഥാനത്താണ്. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് ചേർന്നുകിടക്കുന്ന പട്ടണമാണ് ബത്തേരി. ജില്ലയിൽ സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന മലയോര പട്ടണമാണിത്. എൻ്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ആശയത്തിലൂന്നിയാണ് നഗരസഭയുടെ പ്രവർത്തനം.സംസ്ഥാനത്തെ ഏറ്റവും ശുചിത്വ സുന്ദരമായമായ പട്ടണം എന്ന ബഹുമതി നേരത്തേ ബത്തേരിക്ക് ലഭിച്ചിരുന്നു. നഗരസഭയും വ്യാപാരികളും സംഘടനകളും കൈകോർത്തതിന്റെ ഫലമാണിത്.
സംസ്ഥാനത്ത് പൊതു നിരത്തിൽ തുപ്പിയതിന് ആദ്യമായി പിഴ ഈടാക്കിയ നഗരസഭയാണ് ബത്തേരി. നഗരം മോടി പിടിപ്പിക്കുക എന്ന ആശയത്തിന്റെ ഭാഗമായാണ് ഫുട്പാത്തിന്റെ കൈവരികളിൽ ചട്ടികളിൽ പൂച്ചെടികൾ പരിപാലിക്കുന്നത്. വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുമ്പോൾ രണ്ടു വൃക്ഷതൈ വച്ചുപിടിപ്പിച്ചാലേ ലൈസൻസ് നൽകൂ എന്ന വ്യവസ്ഥ നഗരസഭയിലുണ്ട്.