കോയമ്പത്തൂരിൽ മാൻ ആണെന്ന് കരുതി യുവാവിനെ വെടിവെച്ചു കൊന്നു
1 min read 
                
തമിഴ്നാട് കോയമ്പത്തൂരിൽ മാൻ ആണെന്ന് കരുതി യുവാവിനെ വെടിവെച്ചു കൊന്നു. ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. പ്രതികൾ മദ്യലഹരിയിലായിരുന്നു. മൂന്നു പേരും വേട്ടയ്ക്ക് പോയപ്പോഴായിരുന്നു സംഭവം നടന്നത്. ബന്ധുക്കളായ കെ മുരുകേശൻ, പാപ്പയ്യൻ എന്നിവരാണ് കേസിലെ പ്രതികൾ.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിന് സമീപം അത്തിക്കടവ് വനത്തിലേക്കാണ് ഇവർ വേട്ടയ്ക്കായി പോയത്. മൂന്നു പേരും മദ്യലഹരിയിലായിരുന്നു. വേട്ടയ്ക്കിടെ സഞ്ജിത്ത് വനത്തിനകത്തേക്ക് കടക്കുകയും മാനിനെ തിരഞ്ഞു നടക്കുകയുമായിരുന്നു. കാടിനുള്ളിൽ നിന്ന് അനക്കം കേട്ടപ്പോൾ മാനാണെന്ന് കരുതി വെടിവെക്കുകയായിരുന്നു. സഞ്ജിത്ത് മരിച്ചെന്ന് മനസിലാക്കിയ ബന്ധുക്കൾ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞിരുന്നു.ഇന്നലെയാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. പാപ്പയ്യൻ എന്നയാളാണ് വെടിവെച്ചത്. പിടിയിലായവരുടെ പക്കൽ നിന്ന് നാടൻ തോക്ക് കണ്ടെടുത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ റിമാൻഡ് ചെയ്തു.



 
                         
                                 
                                 
                                