പി ജെ കുര്യൻ യൂത്ത് കോൺഗ്രസ് ചരിത്രം വേണ്ട വിധം മനസിലാക്കിയിട്ടില്ല; വിയോജിപ്പ് ഇങ്ങനെ പറയേണ്ടിയിരുന്നില്ല

SHARE

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസിനെതിരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ചരിത്രം മനസിലാക്കാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലി മനസിലാക്കിയിരുന്നെങ്കില്‍ പി ജെ കുര്യന്‍ ആ നിലയില്‍ പ്രതികരണം നടത്തില്ലായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പി ജെ കുര്യന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. അദ്ദേഹത്തിന് അത് പറയാനുള്ള അവകാശമുണ്ട്. എന്നാലും അദ്ദേഹം ആ നിലയില്‍ പരസ്യമായി അഭിപ്രായം പറയേണ്ടിയിരുന്നില്ല. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസിലെ കുട്ടികളെ വിളിച്ച് അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ഇങ്ങനെ പരസ്യമായി പറയേണ്ടിയിരുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാര്‍ കുറച്ചുകൂടി ഊര്‍ജസ്വലമായി പോകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഒറ്റക്കെട്ടായി പോകണം. കുറച്ചുകൂടി ആശയ വ്യക്തതയോടെ കാര്യങ്ങള്‍ നിര്‍ണയിക്കുകയും മുന്നോട്ടുപോകുകയും വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.ശശി തരൂര്‍ വിഷയത്തിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. തരൂരിന് മറുപടി പറയാന്‍ അറിയാത്തതുകൊണ്ടല്ലെന്നും പാര്‍ട്ടി തീരുമാനം മറുപടി പറയേണ്ടതില്ല എന്നുമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തരൂരിന് ഒരു വീര പരിവേഷം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. തരൂര്‍ എവിടെ നില്‍ക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കണം. തരൂരിന് സ്ഥലജല ഭ്രമം ബാധിച്ചു. എവിടെയാണ് നില്‍ക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയില്ല. തരൂര്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് സംയമനം പാലിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.