പണ്ട് നിയമസഭയ്ക്ക് മുന്നിൽ ഫോട്ടോ എടുക്കാൻ വരുമ്പോൾ പൊലീസ് ഓടിച്ചു വിടുമായിരുന്നു, ഇന്ന് ഞാൻ സ്റ്റേറ്റ് കാറിൽ പൊലീസ് അകമ്പടിയോടെ വന്ന് മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചു’; ബേസിൽ ജോസഫ്

ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ക്ഷണിച്ചതിൽ സന്തോഷമെന്ന് നടൻ ബേസിൽ ജോസഫ്. പണ്ട് നിയമസഭയ്ക്ക് മുന്നിൽ ഫോട്ടോ എടുക്കാൻ വരുമ്പോൾ പോലീസ് ഓടിച്ചു വിടുമായിരുന്നു. പക്ഷേ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാൻ കഴിഞ്ഞുവെന്ന് ബേസിൽ പറഞ്ഞു. ഇന്ന് വൈകിട്ട് പോലീസ് അകമ്പടിയോടെ സ്റ്റേറ്റ് കാറിൽ നിശാഗന്ധിയിൽ വന്നിറങ്ങി.
ഓണം ഐക്യത്തിൻ്റെ സന്ദേശം നൽകുന്നു. കേരളം മുന്നോട്ട് പോവുകയാണ്. അത്ഭുതത്തോടെ മലയാള സിനിമയെ പോലും നോക്കി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബേസിൽ ജോസഫിന്റെ വലിയ ആരാധകനാണ് താനെന്നും രവി മോഹൻ ചടങ്ങിൽ പറഞ്ഞു. പുതിയ സിനിമകൾ നമുക്ക് ആവശ്യമാണ്. അദ്ദേഹത്തെ പോലുള്ള കലാകാരന്മാർ വരുന്നതാണ് സിനിമയുടെ ആരോഗ്യത്തിന് നല്ലത്. ലോകസിനിമ മലയാളത്തിലേക്ക് തിരിഞ്ഞു നോക്കുന്നതിന് കാരണം കൂടിയാണത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 9 വർഷമായി സംസ്ഥാന സർക്കാർ ഉയർത്തപ്പിടിക്കുന്നത് ക്ഷേമ സങ്കൽപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഭവസമൃദ്ധമായ ഓണം വാരാഘോഷമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും ഓണം വാരാഘോഷം സംഘടിപ്പിക്കുന്നുണ്ട്.
കേരളീയ ജനത ഉയർത്തിപ്പിടിച്ച മാനവികതയുടെയും സാഹോദര്യത്തിന്റെയും കണ്ണാടി കൂടിയാണ് ഓണസങ്കല്പ്പം. മനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞ ഒരു കാലഘട്ടമാണ് ആ സങ്കല്പത്തിന്റെ അന്തസത്ത. ഇടയ്ക്ക് കൈമോശം വന്നുവെങ്കിലും 19 ആം നൂറ്റാണ്ടിലെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയും ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും മാനവികമായ സമീപനത്തെ തിരിച്ചുപിടിക്കുകയുണ്ടായത്. അസ്ഥിരപ്പെടുത്താൻ ശ്രമമുണ്ടായപ്പോൾ എല്ലാം കേരള ജനത ആ ശ്രമത്തെ ചെറുത്തു തോൽപ്പിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.


