കേരളത്തില്‍ മികച്ച ആരോഗ്യ സംവിധാനമാണുള്ളത്, കേരളത്തിൻ്റെ പെരുമ മനസ്സിലാകണമെങ്കില്‍ പുറത്ത് പോകണം’: എം ജി ശ്രീകുമാര്‍

കേരളത്തില്‍ മികച്ച ആരോഗ്യ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് ഗായകൻ എം ജി ശ്രീകുമാര്‍. കലുങ്ക് എന്ന യൂട്യൂബ് ചാനനിലെ അഭിമുഖത്തിലാണ് ഗായകൻ തൻ്റെ മനസ്സ് തുറന്നത്. വിദേശ രാജ്യത്തെ ആരോഗ്യസംവിധാനത്തെക്കുറിച്ച് പറയാമോ എന്ന അവതാരൻ്റെ ചോദ്യത്തോടാണ് ഗായകൻ പ്രതികരിച്ചത്. വിദേശരാജ്യത്ത് വെച്ച് ചെറിയ പനിയോ തലവേദനയോ എന്തെങ്കിലും വന്നു കഴിഞ്ഞാല്‍ ഡോക്ടറെ കാണണമെങ്കില്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ സമയമെടുക്കാറുണ്ട്. അത്രക്ക് അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ അകത്ത് പോകാൻ അനുവദിക്കുകയുള്ളൂ. കുറഞ്ഞത് ലക്ഷങ്ങള്‍ ചെലവാകാറുണ്ട്. മെഡിക്കല്‍ സംവിധാനങ്ങളും എല്ലാം അഡ്വാൻസ്ഡാണ്. എന്നാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനമാണ് ഏറ്റവും നല്ലത്. കേരളത്തിൻ്റെ പെരുമ എന്താണെന്ന് മനസ്സിലാകണമെങ്കില്‍ കേരളത്തിന് പുറത്ത് പോകണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അമിത വേഗത്തില്‍ വാഹനമോടിച്ച് പിഴ ലഭിക്കുന്നവര്‍ ദുബായിലോ പുറം രാജ്യങ്ങളോ പോയാല്‍ പാവങ്ങളാണ്. പിഴയടിച്ചാല്‍ ഒരു ദിവസത്തെ ജോലി ചെയ്ത പണം മുഴുവൻ നല്‍കേണ്ടി വരും. എല്ലാ കാര്യങ്ങളും ഒരു ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ മനുഷ്യൻ തന്നെ വിചാരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കേരളം പണ്ടത്തെക്കാളും ഒരുപാട് മാറി. ഈയിടെയാണ് കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചത് . ഈ മാറ്റത്തെ എങ്ങനെ കാണുന്നവെന്ന് ചോദ്യത്തിന് ടൂറിസത്തില്‍ തന്നെ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്ന് എം ജി ശ്രീകുമാര്‍ പറഞ്ഞു. കേരളത്തിലെ റോഡുകളും മികച്ചതാണ്. പിന്നെ ഏറ്റവും പ്രധാനമായി വേണ്ട മറ്റൊരു കാര്യമുണ്ട്. ഒരു വ്യക്തി അല്ലെങ്കില്‍ സാധാരണക്കാരന് വേണ്ട എല്ലാ ഉറവിടങ്ങളും ഇവിടെയുണ്ട്. അതിൻ്റെ പുറകില്‍ ഒരുപാട് ആളുകളള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ എല്ലാമുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ എല്ലാം നല്ലൊരു കാര്യം തന്നെയാണ്. ഓണത്തിന് ബോണസ്, ഭക്ഷ്യ കിറ്റ്, സാധാരണക്കാരൻ എന്നില്ല പണക്കാരൻ എന്നില്ല. എല്ലാവര്‍ക്കും ഓണം ഒരുപോലെ ആഘോഷിക്കാൻ വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്ന് എം ജി ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.


