June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

ജീവിച്ചിരുന്നപ്പോൾ ‘വാഴ്ത്തപ്പെട്ടില്ലെങ്കിലും’ മരണശേഷം ‘ആഘോഷിക്കപ്പെട്ട’ സില്‍ക്ക്; അഭ്രപാളിയിലെ മായാത്ത നക്ഷത്രം

SHARE

ഒരൊറ്റ പോസ്റ്റർ കൊണ്ട് തന്നെ തിയേറ്ററുകൾ നിറച്ചിരുന്ന ഒരു കാലം. ഇന്ത്യൻ സിനിമയുടെ അഭ്രപാളികളിൽ മിന്നിത്തിളങ്ങിയ താരകം. ജീവിച്ചിരുന്നപ്പോൾ വേണ്ടത്ര വാഴ്ത്തപ്പെട്ടില്ലെങ്കിലും മരണശേഷം ആരാധകരുടെ മനസ്സിൽ ആഘോഷിക്കപ്പെട്ട അതുല്യ പ്രതിഭ. അവരായിരുന്നു സിൽക്ക് സ്മിത. പ്രേക്ഷകർ നെഞ്ചിലേറ്റിയ ആ കലാകാരി ഓർമ്മയായിട്ട് 29 വർഷങ്ങൾ പിന്നിടുമ്പോഴും, ഇന്ത്യൻ സിനിമയിൽ അവർക്ക് പകരമായി മറ്റൊരാളില്ല.

ആന്ധ്രാപ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ വിജയലക്ഷ്മി എന്ന പേരിൽ ജനിച്ച സിൽക്ക് സ്മിതയുടെ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. കടുത്ത ദാരിദ്ര്യം കാരണം നാലാം ക്ലാസ്സിൽ വെച്ച് അവർക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ, സിനിമ എന്ന വലിയ സ്വപ്നവുമായി അവർ മദ്രാസിലേക്ക് വണ്ടി കയറി.

നടി അപർണയ്ക്ക് വേണ്ടി ടച്ച്-അപ്പ് ആർട്ടിസ്റ്റായി സിനിമാ ജീവിതം ആരംഭിച്ച സിൽക്ക് സ്മിതയ്ക്ക് ഇണയെ തേടി എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിൽ അവസരം ലഭിച്ചത്. മലയാള സംവിധായകൻ ആന്റണി ഈസ്റ്റ്മാനാണ് സിൽക്ക് സ്മിതയ്ക്ക് നായികയായി അവസരം നൽകിയത്. സ്മിത എന്ന പേര് നൽകിയത് ഈസ്റ്റ്മാനാണ്.

പക്ഷേ അതിനുമുമ്പ്, തമിഴ് സിനിമയിൽ സിൽക്ക് സ്മിതയ്ക്ക് നല്ല പേരും അംഗീകാരവും നൽകിയത് വിനു ചക്രവർത്തിയായിരുന്നു. വണ്ടിച്ചക്രം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് പ്രശസ്തയായി. ഈ സിനിമയിൽ സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്മിതയെ ആരാധകർ സിൽക്ക് സ്മിത എന്ന് പിന്നീട് വിളിച്ചു തുടങ്ങി.പിന്നീട് അങ്ങോട്ട് സിൽക്കിന്റെ കാലമായിരുന്നു. സൂപ്പർതാരങ്ങളുടെ സിനിമകളിൽ പോലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി അവർ മാറി.

ഒരു ഗാനരംഗത്തിന് വേണ്ടി മാത്രം അന്നത്തെ നായകന്മാരേക്കാൾ വലിയ പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു സിൽക്ക്! വെറും 17 വർഷം കൊണ്ട് 450-ൽ അധികം സിനിമകളിൽ അഭിനയിച്ചുകൊണ്ട്, ഒന്നര പതിറ്റാണ്ടോളം കാലം ഇന്ത്യൻ സിനിമയിൽ അവർ നിറഞ്ഞുനിന്നു.

1980 കളിലും 90 കളിലും ദക്ഷിണേന്ത്യൻ സിനിമയിലെ ഒരു മുൻനിര താരമായിരുന്നു സിൽക്ക് സ്മിത. 80 കളിൽ ആരാധകർക്കിടയിൽ അവർ ഒരു സ്വപ്നസുന്ദരി കൂടിയായിരുന്നു. സ്മിതയുടെ ആകർഷകമായ കണ്ണുകൾ കണ്ട് നിരവധി ആരാധകർ ആകൃഷ്ടരായി. മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാർ സിൽക്ക് സ്മിതയുടെ ഗാനങ്ങൾ അവരുടെ സിനിമകളിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്ന സമയം ആയിരുന്നു അത്.

സിൽക്കിന് മുമ്പ് 100 രൂപ വരെ കൂലി ലഭിച്ചിരുന്ന സമയങ്ങളും ഉണ്ടായിരുന്നു. പിന്നീട് ഒരു ഐറ്റം ഡാൻസിന് മാത്രം 50,000 രൂപ. ഈ തുക ഇന്നത്തെ കാലത്ത് 5 കോടിയ്ക്കൊക്കെ തുല്യമാണ്. അതായത് 5 മിനിറ്റ് ദൈർഘ്യമുള്ള 10 ഗാനങ്ങൾക്ക് നായികയേക്കാൾ കൂടുതൽ അവർക്ക് പ്രതിഫലം ലഭിച്ചു. നർത്തകി, വില്ലൻ വേഷങ്ങൾ, സ്വഭാവ വേഷങ്ങൾ എന്നിവയിലും സ്മിത അഭിനയിച്ചിട്ടുണ്ട്.

ഒരു ഘട്ടത്തിൽ, സിനിമാ അവസരങ്ങൾ കുറഞ്ഞു തുടങ്ങിയപ്പോൾ, അവർ സിനിമകൾ നിർമ്മിക്കാൻ തുടങ്ങി. ആ സമയത്ത്, സ്മിതയ്ക്ക് ഒരു ലക്ഷം രൂപ വരെ നഷ്ടമുണ്ടായി. 2 കോടി രൂപ സമ്പാദിക്കുകയും മദ്യത്തിന് അടിമയാകുകയും ചെയ്തു. ഇക്കാരണത്താൽ സ്മിത പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ടു.

അവർ കഴിച്ച ആപ്പിളിന് പോലും ആരാധകർ വില കൽപ്പിച്ചിരുന്നു. അത്രയേറെ ആരാധകരുള്ള, പലരുടെയും ഇഷ്ടതാരമായി മാറിയ സമയത്താണ് ആ ദുരന്ത വാർത്ത എത്തുന്നത്. 1996-ൽ, തന്റെ 36-ാം വയസ്സിൽ, കോടമ്പാക്കത്തെ വീട്ടിൽ അവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പരിശോധനകളിൽ അതൊരു ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. പക്ഷേ, എന്തിന്? അതായിരുന്നു എല്ലാവരുടെയും ചോദ്യം. വലിയ സ്വപ്നങ്ങളുമായി സിനിമയിലെത്തിയ അവർ എന്തിനാണ് ജീവിതം ഇത്ര പെട്ടെന്ന് അവസാനിപ്പിച്ചത് എന്ന ചോദ്യത്തിന് ഇന്നും ആരാധകർക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല.

വെള്ളിത്തിരയിൽ അവർ പകർന്നു നൽകിയ ലാവണ്യം പോലെ, അവരുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞതായിരുന്നു. എങ്കിലും, സിൽക്ക് സ്മിത എന്ന പേര് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇന്നും മായാതെ നിൽക്കുന്നു. പകരം വെക്കാനില്ലാത്ത താരമായി, ഓർമ്മകളിൽ തിളങ്ങുന്ന നക്ഷത്രമായി.