തലശ്ശേരി ജനറൽ ആശുപത്രിയിൽ ഐ ആർ പി സി വളന്റിയർക്ക് കുത്തേറ്റു; കോട്ടയം സ്വദേശി പിടിയിൽ

തലശേരി : തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിയ കോട്ടയം സ്വദേശിയായ യുവാവ് ഐആർപിസി വളന്റിയറെ കുത്തിപ്പരിക്കേൽപ്പിച്ചു.പരുക്കേറ്റ ഐആർപിസി ഹെൽപ് ഡെസ്‌ക് വളന്റിയർ ഗോപാലപ്പേട്ടയിലെ ചാലിൽ വത്സരാജിനെ (52) ജനറൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പകൽ ഒന്നോടെ ജനറൽ ആശുപത്രി ഫാർമസിക്ക് മുന്നിൽ വച്ച് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് വയറിനും അരയ്ക്കും കുത്തിയത്. രണ്ടിടത്തായി നീളത്തിൽ മുറിവുണ്ട്. കോട്ടയം മണർക്കാട് സ്വദേശി സച്ചിൻ സാബു (30) ആണ് ആക്രമിച്ചത്. ഒ പിയിൽ ഡോക്‌ടറെ കാണിച്ച ശേഷം ബഹളമുണ്ടാക്കിയ യുവാവിനെ സുരക്ഷ ജീവനക്കാർ അനുനയിപ്പിച്ച് ഫാർമസിക്ക് സമീപം എത്തിച്ച് കസേരയിൽ ഇരുത്തിയതാണ്.ഒപി ചീട്ട് വാങ്ങി ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങി കൊടുത്തത് വത്സരാജാണ്. ഇതിനിടെയാണ് കൈയിൽ കരുതിയ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചത്. ഒപിയിൽ ബഹളമുണ്ടാക്കിയപ്പോൾ പുറത്ത് എത്തിക്കാൻ ആശുപത്രി ജീവനക്കാരെ സഹായിച്ചതിന്റെ വിരോധമാണ് ഐആർപിസി വളന്റിയർക്ക് നേരെ തീർത്തത്. ആശുപത്രി ഒപിയിൽ ഉണ്ടായിരുന്നവരും സുരക്ഷ ജീവനക്കാരും ചേർന്ന് പ്രതിയെ പൊലീസിലേൽപ്പിച്ചു. അലഞ്ഞ് നടക്കുന്ന പ്രകൃതക്കാരനാണ്. പയ്യന്നൂരിൽ നിന്നാണ് ഇയാൾ തലശേരിയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.


