നുഴഞ്ഞുകയറ്റം തടയാൻ പാമ്പും മുതലയും; ബംഗ്ലാദേശ് അതിർത്തിയിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ.

നുഴഞ്ഞുകയറ്റം തടയാൻ ബംഗ്ലാദേശ് അതിർത്തിയിൽ പുതിയ പരീക്ഷണവുമായി ഇന്ത്യ. പ്രശ്നം രൂക്ഷമായ അതിർത്തി പ്രദേശങ്ങളിൽ പാമ്പുകളെയും മുതലകളെയും കൊണ്ട് നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. നദികളും ചതുപ്പുകളും ഉള്ള അതിർത്തി ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ബിഎസ്എഫിൽ ചർച്ച നടന്നതായാണ് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നത്.
വേലി കെട്ടൽ സാധ്യമല്ലാത്ത മേഖലകളിലാണ് ഇന്ത്യ ഈ പരീക്ഷണത്തിന് ഒരുങ്ങുന്നത്. 4096 കിലോമീറ്റർ അതിർത്തിയിൽ 175 കിലോമീറ്റർ നദികളും ചതുപ്പുകളും നിറഞ്ഞ പ്രദേശമാണ്. ഇവിടങ്ങളിൽ മറ്റിടങ്ങളിലെപ്പോലെ പ്രവർത്തിക്കാനും കള്ളക്കടത്തും നുഴഞ്ഞുകയറ്റവും തടയാനും സൈനികർക്ക് ബുദ്ധിമുട്ടാണ്. ഇതോടെയാണ് പുതിയ പരീക്ഷണത്തിന് ബിഎസ്എഫ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, അത്തരമൊരു പദ്ധതിക്ക് അനുയോജ്യമായ നദീതീരങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളത് എന്നതിനാൽ, പദ്ധതി നടപ്പിലാക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇങ്ങനെയെല്ലാമിരിക്കെ, ഡ്രോണുകൾ, സെൻസറുകൾ, കാമറകൾ, മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഎസ്എഫ് അതിർത്തി നിരീക്ഷണം ശക്തിപ്പെടുത്തി വരിക തന്നെയാണ്.നുഴഞ്ഞുകയറ്റവും കള്ളക്കടത്തും വ്യാപകമാകുന്നതിന് പിന്നാലെയാണ് ബിഎസ്എഫ് ഇത്തരത്തിനൊരു പരീക്ഷണത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ ജനുവരിയിൽ ബംഗ്ലാദേശ് അതിർത്തിയിൽ വെച്ച് ഒരു സ്വർണ കള്ളക്കടത്തുകാരനെ ബിഎസ്എഫ് പിടികൂടിയിരുന്നു. ഒരു കോടിയുടെ സ്വർണ ബിസ്കറ്റുകളും പിടികൂടിയിരുന്നു. പല സമയങ്ങളിലായി ഇത്തരം കള്ളക്കടത്തുകാർ സൈനികരെ ആക്രമിക്കാനും ശ്രമിച്ചിട്ടുണ്ട്.

