പുത്തൻ വസ്ത്രങ്ങള്‍ ധരിപ്പിച്ച് മകനെ സുന്ദരനാക്കി; കർണാടകയിൽ പിതൃത്വത്തെക്കുറിച്ചുള്ള സംശയത്തിന് പിന്നാലെ ആറു വയസുകാരനെ നദിയിലെറിഞ്ഞു കൊന്ന പിതാവ് അറസ്റ്റിൽ.

കർണാടകയിൽ പിതൃത്വത്തെക്കുറിച്ചുള്ള സംശയത്തിന് പിന്നാലെ ആറു വയസുകാരനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. കർണാടക വിജയപുര സ്വദേശി മല്ലികാർജുൻ ആണ് അറസ്റ്റിലായത്. സംഭവം നടന്നതിന് ഇരുപത് ദിവസങ്ങള്‍ക്കപ്പുറമാണ് പിടിയിലായത്.
കഴിഞ്ഞ മാർച്ച് 18ന് ആണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ഒന്നര വർഷമായി പിതൃത്വത്തെക്കുറിച്ച് മല്ലികാർജുൻ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലെത്തിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാർച്ച് 18 കൃഷ്ണാ നദിയുടെ തീരത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നാലെ മരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ഏറുകയായിരുന്നു. മഹാരാഷ്ട്ര പൊലീസും കർണാടക പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.കുഞ്ഞിന് അഡ്മിഷനെടുക്കണമെന്ന് പറഞ്ഞ് മാർച്ച് 16ന് ആണ് ഇരുവരും വീട്ടിൽ നിന്നിറങ്ങുന്നത്. പിന്നീട് വിജയപുരയിൽ നിന്നും മഹാരാഷ്ട്ര കരാടിലേക്ക് യാത്ര തിരിക്കുകയും കൃഷ്ണ നദിയിൽ എത്തിച്ചേരുകയും ചെയ്തു. പിന്നീട് കുഞ്ഞിനെ നദിയിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തുന്നതിന് മുൻപ് പുത്തൻ വസ്ത്രങ്ങള്‍ വാങ്ങി ധരിപ്പിച്ചെന്നും പൊലീസ് കൂട്ടിച്ചേർത്തു. പിന്നീട് ഒന്നും അറിയാത്തതു പോലെ വീട്ടിലേക്ക് തിരിച്ചെത്തി. ഏപ്രിൽ ഒന്നായിട്ടും കുഞ്ഞ് തിരിച്ച് വരാത്തതിന് പിന്നാലെയാണ് അമ്മ ഭാഗ്യശ്രീ പൊലീസിനെ സമീപിക്കുന്നത്. പിന്നീട് പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങള്‍ പുറത്തിയുന്നതും പിതാവിനെ അറസ്റ്റ് ചെയ്തതും.

