പീഡനവീരന്മാരുടെ കൂടാരമായി കോൺഗ്രസ്; കെഎസ്യു ജില്ലാ പ്രസിഡണ്ട് എം സി അതുലിനെ താലോലിക്കുന്ന ‘മാങ്കൂട്ടത്തിൽ’ സംസ്കാരം കേരളത്തിന് വേണ്ട: ഡി വൈ എഫ് ഐ

സ്വന്തം പ്രസ്ഥാനത്തിലെ സഹപ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെതിരെയുള്ള പോലീസ് കേസ് അതീവ ഗൗരവകരമാണ്. പീഡനവീരന്മാരെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് കേരള രാഷ്ട്രീയത്തിന് തന്നെ വീണ്ടും അപമാനമായി മാറിയിരിക്കുകയാണ്.
സമാനമായ ആരോപണങ്ങൾ നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെയുള്ള നേതാക്കളെ സംരക്ഷിക്കുന്ന അതേ രീതിയാണ് കണ്ണൂരിലും ആവർത്തിക്കുന്നത്. കുറ്റവാളികളെ തിരുത്തുന്നതിന് പകരം അവർക്ക് രാഷ്ട്രീയ സുരക്ഷയൊരുക്കുന്ന ‘ക്രിമിനലിസമാണ്’ കോൺഗ്രസിൽ നടപ്പിലാകുന്നത്.
1.6 ലക്ഷം രൂപ തട്ടിയെടുക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത എം.സി. അതുലിനെ ഉടൻ സ്ഥാനത്ത് നിന്ന് നീക്കാൻ കോൺഗ്രസ് തയ്യാറാകാത്തത് ലജ്ജാകരമാണ്. പരാതി ഉയർന്നപ്പോൾ തന്നെ പ്രതിക്ക് സംരക്ഷണം ഒരുക്കാൻ സഹായിച്ചത് കോൺഗ്രസ് നേതൃത്വമാണ്. സ്വന്തം സംഘടനയിലെ സ്ത്രീകൾക്ക് പോലും സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയാത്ത വിധം കോൺഗ്രസ് ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുന്നു.
പ്രതി എം.സി. അതുലിനെതിരെ ശക്തമായ നിയമം നടപടി സ്വീകരിക്കണം. പ്രതിക്ക് സംരക്ഷണം ഒരുക്കിയ നേതാക്കളെക്കുറിച്ച് അന്വേഷിക്കണം.പീഡനാരോപിതനെ സംരക്ഷിക്കുന്ന കോൺഗ്രസ്സ് നേതൃത്വം കേരളത്തിലെ സ്ത്രീസമൂഹത്തോട് മറുപടി പറയണം. ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കുന്നതുവരെ ഡി.വൈ.എഫ്.ഐ ശക്തമായ പോരാട്ടം തുടരും. ക്രിമിനലുകളെ വെള്ളപൂശുന്ന കോൺഗ്രസിന്റെയും കെഎസ്യുവിന്റെയും സ്ത്രീവിരുദ്ധ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി തുറന്നുകാട്ടുമെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

