കിഴക്കമ്പലത്ത് ബൈക്ക് തീപിടിത്തം: ചൂട് അല്ല കാരണമെന്ന് എംവിഡി

SHARE

കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ആശുപത്രി പാർക്കിങ്ങിൽ ബൈക്കിനു തീ പിടിച്ചത് ചൂടുമൂലമാണെന്ന പ്രചരണം തള്ളി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ബൈക്ക് അവിടേക്ക് വരുമ്പോൾ തന്നെ തീയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും ഉടമസ്‌ഥൻ തന്നെയാണ് ആളുകളെ അറിയിച്ച് തീ അണയ്ക്കാൻ മുന്നിട്ടിറങ്ങിയതെന്നും എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക് പറഞ്ഞു. കനത്ത ചൂടു മൂലം ബൈക്കിന്റെ സീറ്റിന് തീ പിടിച്ചെന്നും അത് പിന്നീട് മറ്റു ഭാഗങ്ങളിലേക്ക് പടർന്നെന്നും വാർത്തകൾ പരന്നിരുന്നു. ചൂടുമൂലം ബൈക്ക് കത്തുന്നു എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തിരുന്നു.
പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ളയാളെ കാണാൻ എത്തിയ എം.എ.വിനോദ് എന്ന വ്യക്തിയുടെ ബുള്ളറ്റാണ് ഇന്നലെ ഉച്ചയ്ക്ക് 11.30ഓടെ തീപിടിച്ച് നശിച്ചത്. വാഹനം പാർക്ക് ചെയ്യാൻ എത്തിയപ്പോൾ തന്നെ ബൈക്കിൽ തീയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട ബൈക്കുടമ വേഗത്തിൽ വാഹനം പാർക്ക് ചെയ്‌ത ശേഷം ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ സഹായം തേടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണയ്ക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് ചൂടുമൂലം ബൈക്കിന്റെ സീറ്റ് കത്തി എന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിച്ചത്. എന്നാൽ തങ്ങൾ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇക്കാര്യം ശരിയല്ലെന്ന് ബിജു ഐസക് വ്യക്തമാക്കി. ബൈക്ക് ഉടമയോടും സംസാരിച്ചിരുന്നു. ബൈക്കിൽ അവിടേക്ക് വരുമ്പോൾ തന്നെ തീയുടെ സാന്നിധ്യം അദ്ദേഹത്തിനു മനസിലായിരുന്നു. ലീക്ക് അടക്കമുള്ള കാര്യങ്ങൾ കൊണ്ട് തീ പിടിക്കാൻ സാധ്യതയുണ്ടെങ്കിലും വിശദമായ പരിശോധനയിലൂടെയേ തീപിടിത്തത്തിൻ്റെ യഥാർഥ കാരണം വ്യക്തമാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.