‘സ്ഥാനാർഥി നിർണയത്തിലെ വീഴ്ച ജില്ലാ കമ്മിറ്റിക്ക് മേൽ കെട്ടിവയ്ക്കുന്നു; എല്ലാത്തിനും കാരണം നേതൃത്വം’; ടികെ ഗോവിന്ദൻ

സ്ഥാനാർഥി നിർണയത്തിലെ വീഴ്ച്ച പാർട്ടി ജില്ലാ കമ്മിറ്റിക്ക് മേൽ കെട്ടിവയ്ക്കുന്നത് വഞ്ചനയാണെന്ന് കണ്ണൂരിലെ മുൻ സിപിഐഎം നേതാക്കളായ ടികെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും. താഴെ നിന്നുള്ള ചർച്ചകൾ കെട്ടിട്ടാണ് വിലയിരുത്തൽ നടത്തുന്നത് എന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. എന്നാൽ താഴെ നടന്നിട്ടുള്ള ഒരു വിലയിരുത്തലും ഉൾപ്പെട്ടിട്ടില്ല എന്നാണ് വാർത്ത സമ്മേളനം കണ്ടാൽ മനസ്സിലാകുന്നതെന്ന് ടികെ ഗോവിന്ദൻ പറഞ്ഞു. സാങ്കേതികമായി ജില്ലാ കമ്മിറ്റി ആണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. പക്ഷെ ജില്ലയിലെ ഒരു ഘടകവും സ്ഥാനാർത്ഥിയെ അംഗീകരിച്ചിരുന്നോ എന്ന് അദേഹം ചോദിച്ചു. പയ്യന്നൂരിൽ ഒരു കാരണവശാലും ആ സ്ഥാനാർത്ഥിയെ നിർത്തരുത് എന്ന് ജില്ലാ കമ്മിറ്റി പറഞ്ഞു. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണായത്തിൽ വലിയ വിമർശനം ഉയർന്നില്ലേ. എന്നിട്ട് ഇപ്പോൾ പറയുന്നത് ജില്ലാ കമ്മിറ്റിക്ക് തെറ്റ് പറ്റിയെന്നാണ്. ആരെ കബളിപ്പിക്കാനാണ് റിവ്യൂ നടത്തിയതെന്ന് ടികെ ഗോവിന്ദൻ ചോദിച്ചു. എല്ലാത്തിനും കാരണം പാർട്ടി നേതൃത്വം ആണെന്ന് ടികെ ഗോവിന്ദൻ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയുടെ വർഗീയ വിഷത്തിനെതിരെ മുൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഒരു വാക്ക് പറഞ്ഞോയെന്ന് അദേഹം ചോദിച്ചു. എങ്ങനെ നിങ്ങളെ ന്യൂനപക്ഷങ്ങൾ വിശ്വസിക്കും. ആരാണ് അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യനാദിനോട് സന്ദേശം തരണം എന്ന് ആവശ്യപ്പെട്ടത്. ഇങ്ങനെ ഒരു പരിപാടി നടക്കുന്നുണ്ടെന്ന് അറിഞ്ഞു യോഗി സന്ദേശം അയക്കില്ലലോ. ഇത് ബിജെപിയുമായുള്ള ഡീൽ ആണെന്ന് അദേഹം ആരോപിച്ചു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് ടികെ ഗോവിന്ദൻ ആവശ്യപ്പെട്ടു. പാർട്ടി സഖാക്കളുടെ തലയിൽ കെട്ടി വയ്ക്കരുത്. തങ്ങൾക്ക് വോട്ട് ചെയ്തത് പാർട്ടിക്കാരാണെന്ന് അദേഹം പറഞ്ഞു. കെകെ രാഗേഷ് പറഞ്ഞ പോലെ പള്ളിയിൽ നിന്ന് പറഞ്ഞിട്ടല്ല വോട്ട് ചെയ്‌തതെന്ന് അദേഹം കൂട്ടിച്ചേർത്തു.

