‘എല്ലാ വർഗീയതയും ശക്തിപ്പെട്ട ഒരു ജനവിധിയാണ് കേരളത്തിലുണ്ടായത്’; എ വിജയരാഘവൻ.

എല്ലാ വർഗീയതയും ശക്തിപ്പെട്ട ഒരു ജനവിധിയാണ് കേരളത്തിൽ ഉണ്ടായതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. സാമൂഹിക അന്തരീക്ഷത്തിൽ ഇതുണ്ടാക്കുന്ന പ്രതിഫലനത്തിലാണ് ആശങ്കയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാപിത താല്പര്യങ്ങൾ ഇതിൽ പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയിൽ നിന്നും പുറത്തു പോയവർ ജയിച്ചു എന്നത് വസ്തുതയാണെന്നും പക്ഷേ അതൊരു പ്രധാനപ്പെട്ട കാര്യമായി കരുതേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാപരമായി എല്ലാം പരിശോധിക്കും. തോൽവി നേരിട്ട ഭൂരിപക്ഷം കുറഞ്ഞു പോയ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു വിശദമായ പരിശോധനയ്ക്ക് തയ്യാറാവുമെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് എതിരായി ഒരു ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ട്. വർഗീയ താല്പര്യങ്ങളും നിക്ഷിപ്ത താല്പര്യങ്ങളും ഒത്തുചേർന്ന് പ്രവർത്തിച്ചതാണ് ഈ പരാജയത്തിന് കാരണം. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇടതുപക്ഷ ഭരണം ഒരു തരത്തിലുള്ള വർഗീയതയ്ക്കോ നിക്ഷിപ്ത താല്പര്യങ്ങൾക്കോ വഴങ്ങിക്കൊടുത്തിട്ടില്ല. ജനകീയ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകിയത്.
കമ്മ്യൂണിസ്റ്റ് പാർട്ടി ‘ജനാധിപത്യ കേന്ദ്രീകരണം’ എന്ന തത്വത്തിലാണ് പ്രവർത്തിക്കുന്നതെന്നും തീരുമാനങ്ങൾ കൂട്ടായാണ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാനോ നടപ്പിലാക്കാനോ ഉള്ള പ്രവർത്തനരീതി പാർട്ടിയിലില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

