പാർട്ടി ഓഫീസിൽ പൊലീസിനും ഗുണ്ടകൾക്കും വിലസാമെന്ന് ധരിക്കണ്ട, അനങ്ങാതിരുന്നാൽ നല്ലത്’; ആക്രമണത്തിൽ എ കെ ബാലൻ

പാലക്കാട്: സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ലാത്തിച്ചാര്‍ജില്‍ പ്രതികരിച്ച് സിപിഐഎം മുതിര്‍ന്ന നേതാവ് എ കെ ബാലന്‍. പൊലീസും ഗുണ്ടകളും മൃഗീയമായ ആക്രമണം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടത്തിയെന്ന് എ കെ ബാലന്‍ പറഞ്ഞു. സമാധാനം കാത്തുസൂക്ഷിക്കേണ്ട പൊലീസ് തലങ്ങും വിലങ്ങും പ്രവര്‍ത്തകരെ തല്ലി. ഒന്നും മറക്കില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിന് പിന്നാലെ ആണ് ആക്രമണമെന്നും എ കെ ബാലന്‍ പറഞ്ഞു.
‘വിരമിച്ച വനിതാ ഡിജിപി പോടാ പുല്ലേ പൊലീസേ എന്ന് മുദ്രാവാക്യം വിളിച്ചു. ഇതുപോലുള്ള പൊലീസുകാര്‍ ഇന്നും സേനയില്‍ ഉണ്ട്. ഇത്തരം പൊലീസുകാര്‍ ഇങ്ങനെ പെരുമാറിയാല്‍ ഇനി അവര്‍ പൊലീസായി ഉണ്ടാകില്ല. പാര്‍ട്ടി ഓഫീസില്‍ വന്ന് പൊലീസിനും ഗുണ്ടകള്‍ക്കും വിലസാമെന്ന് ധരിക്കരുത്. പൊലീസ് നിക്ഷ്പക്ഷമായ അന്വേഷണം നടത്തട്ടെ’, എ കെ ബാലന്‍ പറഞ്ഞു.സിപിഐഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് തടഞ്ഞില്ലായിരുന്നെങ്കില്‍ എന്തെല്ലാം സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ എല്ലാം ശവത്തില്‍ ചവിട്ടി മാത്രമായിരുന്നു അവര്‍ക്ക് പോകാന്‍ കഴിയുമായിരുന്നതെന്നും അതുകൊണ്ട് അനങ്ങാതിരുന്നാല്‍ നല്ലതെന്നും എ കെ ബാലന്‍ പറഞ്ഞു.’സര്‍ക്കാര്‍ തുടങ്ങിവച്ച പ്രവര്‍ത്തികള്‍ക്ക് ഉടക്കുണ്ടാക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ല. വര്‍ഗീയ ശക്തികള്‍ ഇപ്പോള്‍ അഹങ്കരിക്കുന്നെങ്കില്‍ നിങ്ങളുടെ കയ്യില്‍ അല്ല കേരളം എന്ന് മനസ്സിലാക്കുക. ജീവന്‍ കൊടുത്തും മതസൗഹാര്‍ദ്ദം സംരക്ഷിക്കും’, എ കെ ബാലന്‍ പറഞ്ഞു. തോല്‍വിയുടെ കാരണം പരിശോധിക്കുമെന്നും വര്‍ഗീയവാദികള്‍ക്ക് എതിരായ പരാമര്‍ശങ്ങളില്‍ തെറ്റ് പറ്റിയിട്ടില്ലെന്നും എ കെ ബാലന്‍ ആവര്‍ത്തിച്ചു.ജമാഅത്തെ ഇസ്ലാമിയെ പറഞ്ഞത് ഇസ്ലാമിന് എതിരല്ല. മതരാഷ്ട്ര നിലപാട് മാറ്റാത്തതിനാലാണ് ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുസ്‌ലിം ലീഗിനെയാണ് പറഞ്ഞതെന്നും അത് മുസ്ലിങ്ങളെയാണെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും എടുത്ത നിലപാടുകളില്‍ യുഡിഎഫിന് അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ടാകാമെന്നും എ കെ ബാലന്‍ പറഞ്ഞു.

