കേരളത്തിന്റെ ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി; അനുകൂല പ്രതികരണം ആണുണ്ടായത്: മന്ത്രി ജി ആർ അനിൽ

1 min read
SHARE

കേരളത്തിന്റെ ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും കേന്ദ്രത്തിൽ നിന്നും അനുകൂല പ്രതികരണം ആണുണ്ടായതെന്നും മന്ത്രി ജി ആർ അനിൽ. ഓണം കൃസ്തുമസ് കാലങ്ങളിൽ അരി വിതരണം സുഗമമാകും. ഇതുവരെ സംസ്ഥാനത്ത് ഭക്ഷ്യ വിതരണം സുഗമമായി തന്നെയാണ് നടന്നത്. ഓപ്പൺ മാർക്കറ്റിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാം എന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഗോതമ്പ് നിർത്തലാക്കിയത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. നിലവിലുള്ള പ്രതിമാസ ക്യാട്ട വർദ്ധിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഭക്ഷ്യധാന്യ വിതരണത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഗോതമ്പ് നൽകുന്നത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഉല്പാദനത്തിൽ സംഭവിച്ച കുറവാണ് നിർത്തലാക്കാൻ കാരണം എന്ന് കേന്ദ്രമന്ത്രി അറിയിച്ചു. മണ്ണെണ്ണയുടെ വിതരണത്തിന്റെ പ്രശ്നം ഗൗരവമേറിയ വിഷയമാണ്. മണ്ണെണ്ണയുടെ അളവ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടും. നേരത്തെ കൂടുതൽ അളവ് മണ്ണണ്ണ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും പരിഗണിച്ചിരുന്നില്ല. നടപ്പ് സംഭരണ വർഷത്തിൽ സംസ്ഥാനത്തെ 1,98,451 കർഷകരിൽ നിന്നും 5.59 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കുകയുണ്ടായി. സംഭരിച്ച നെല്ലിന് വിലയായി നൽകേണ്ട ആകെ തുക 1584 കോടി രൂപയാണ്. നടപ്പ് സംഭരണ വർഷം നാളിതുവരെ 1194 കോടി രൂപ കർഷകർക്ക് നെല്ലിന്റെ വിലയായി നൽകിയിട്ടുണ്ട്. ബാക്കി നൽകാനുള്ള തുക 390 കോടി രൂപയാണ്. ഇത് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഓണത്തിൻറെ മാർക്കറ്റിൽ സപ്ലൈകോ ഫലപ്രദമായി ഇത്തവണ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.