കുടുംബത്തിൻ്റെ അത്താണിയാകേണ്ട യുവാവിനെ ജാതിവെറിയുടെ പേരിൽ മരണത്തിലേക്ക് തള്ളിയിട്ടു, കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം’; ഒ ആർ കേളു.

ഒരു കുടുംബത്തിൻ്റെ അത്താണിയാകേണ്ട യുവാവിനെ ജാതിവെറിയുടെ പേരിൽ മരണത്തിലേക്ക് തള്ളിയിട്ടുവെന്ന് ഒ ആർ കേളു. വിഷുവിൻ്റെ സന്തോഷ ദിനത്തിലും മനസ്സിൻ്റെയാകെ സങ്കടമാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻരാജിൻ്റെ മരണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നിതിൻ്റെ മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിധിനെ മരണത്തിലേക്ക് എത്തിച്ചവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഒരു കാമ്പസിലും വിദ്യാർത്ഥികൾക്ക് ഇത്തരം അനുഭവം ഉണ്ടാകരുത്. കോളേജ് മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും ഭാഗത്തുനിന്നുണ്ടായ വിവേചനങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കണം.
ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് കേരളീയ സമൂഹത്തിന് അപമാനമാണ്. നിധിൻ്റെ കുടുംബത്തെ സർക്കാർ ചേർത്ത് പിടിച്ച് നീതി ഉറപ്പാക്കുന്നതായിരിക്കും. പട്ടികജാതി പട്ടിക വർഗ കമ്മീഷൻ നിധിൻ്റെ വീട്ടിലെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുറ്റക്കാർക്ക് എത്രയും വേഗത്തിൽ ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

