April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 18, 2026

വലിച്ചെറിയൽ വിരുദ്ധ വാരം’ വിജയിപ്പിക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും രംഗത്തിറങ്ങണം’; മന്ത്രി എം ബി രാജേഷ്

SHARE

സംസ്ഥാനത്ത് ജനുവരി 1 മുതൽ 7 വരെ നടക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ വാരം’ വിജയിപ്പിക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെങ്ങും ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സജ്ജമാവുമ്പോഴും, പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് വിപുലമായ ക്യാമ്പയിൻ ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടികൾ.

എല്ലാ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും കൂട്ടായ്മകളും ക്യാമ്പയിന്റെ ഭാഗമാകണമെന്ന് മന്ത്രി അഭ്യർഥിച്ചു. ക്യാമ്പയിന്റെ വിജയത്തിനായി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുമായും സെക്രട്ടറിമാരുമായും മന്ത്രി ഓൺലൈനിൽ സംവദിച്ചു. ക്യാമ്പയിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടത്തിയ ഒരുക്കങ്ങൾ മന്ത്രി വിലയിരുത്തി. ഒറ്റത്തവണ ശുചീകരണ പ്രവർത്തനമല്ല ഉദ്ദേശിക്കുന്നത്, ഓരോ പ്രദേശത്തിന്റെയും സുസ്ഥിരമായ ശുചിത്വ പരിപാലനമാണ് ലക്ഷ്യം വെക്കുന്നത്. ക്യാമറാ നിരീക്ഷണം ശക്തമാക്കണം, മാലിന്യം നിക്ഷേപിക്കാൻ ബിന്നുകൾ വ്യാപകമായി സ്ഥാപിക്കണം.

 

ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്കരിക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. ജനകീയമായി ഈ ലക്ഷ്യം കൈവരിക്കുന്നതിലൂടെ വലിയ ബോധവത്കരണ സന്ദേശം നൽകാനാവും. മാർച്ച് 30ന് മാലിന്യ മുക്തമായ നവകേരളമെന്ന ലക്ഷ്യം കൈവരിക്കാൻ ക്യാമ്പയിൻ നിർണായക പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രവർത്തനത്തിൽ റസിഡൻസ് അസോസിയേഷനുകളെ സജീവമായി പങ്കാളികളാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ജംഷനുകളിലും ജനുവരി 20 നുള്ളിൽ ജനകീയ സമിതികൾ രൂപീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. മാലിന്യ സംസ്കരണ രംഗത്ത് നൂതനമായ നടപടികൾ സ്വീകരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

വലിച്ചെറിയൽ മുക്തമായ പൊതുവിടങ്ങൾ ജനകീയ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സൃഷ്ടിക്കുക, സ്കൂളുകളെയും കോളജുകളെയും മാലിന്യമുക്തമാക്കുക, സ്ഥാപനങ്ങളെ വലിച്ചെറിയൽ മുക്തമാക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിയമനടപടികൾ കർശനമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്യാമ്പയിൻ മുന്നോട്ടുവെക്കുന്നത്. ഇതോടൊപ്പം മാലിന്യം ശേഖരിക്കാനുള്ള ബിന്നുകൾ സ്ഥാപിക്കുന്നുവെന്നും അവ കൃത്യമായി പരിപാലിക്കുന്നുവെന്നും ജനകീയ സഹകരണത്തോടെ ഉറപ്പാക്കും. എല്ലാ സർക്കാർ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. പരിസര പ്രദേശം വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. മാലിന്യ പ്രശ്നത്തിലെ നിയമലംഘകർക്കെതിരെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് ടീം വഴിയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കും.

ക്യാമ്പയിന്റെ വിജയത്തിനായി തദ്ദേശ സ്ഥാപന തലത്തിൽ സംഘടനകളുടെയും ക്ലബ്ബുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും യോഗം വിളിച്ചു ചേർക്കും. വലിച്ചെറിയൽ മുക്തമാക്കേണ്ട പ്രദേശങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളുടെയും ബിന്നുകൾ സ്ഥാപിച്ച സ്ഥലങ്ങളിലെ നടപടികളും ഈ യോഗത്തിൽ ആസൂത്രണം ചെയ്യും. ബഹുജന സംഘടനകളുടെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനവും നടത്തും. ഓഫീസുകൾ ജനുവരി 7 മുതൽ വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിക്കാൻ കഴിയുന്ന നിലയിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജാഥകൾ, സമ്മേളനങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ പൊതു പരിപാടികളുടെ ഭാഗമായുള്ള കൊടിതോരണങ്ങൾ, നോട്ടീസുകൾ, വെള്ളക്കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ സംഘാടകരെ മുൻകൂട്ടി അറിയിക്കും.

യോഗത്തിൽ നവകേരള കർമ്മ പദ്ധതി കോർഡിനേറ്റർ ഡോ. ടി എൻ സീമ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിളാ മേരി ജോസഫ്, സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ യു വി ജോസ്, ക്ലീൻ കേരളാ കമ്പനി എം ഡി ജി കെ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.